പെർത്ത്: 2023ലെ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയ്‌ക്കായി സ്വർണം നേടി 13-കാരനായ വരുൺ ആനന്ദ്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി കുടുംബത്തിൽ നിന്നുള്ള വരുൺ, ഗെയിംസിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മത്സരാർത്ഥിയാണ്. ഓസ്‌ട്രേലിയയിലെ പെർത്തിൽ നടക്കുന്ന ഗെയിംസിൽ ബാഡ്മിന്റൺ വിഭാഗത്തിലെ 10-14 കാറ്റഗറിയിലാണ് വരുൺ ഇന്ത്യയുടെ അഭിമാനമായത്.
അവയവങ്ങൾ ദാനം ചെയ്തവർക്കും സ്വീകരിച്ചവർക്കും വേണ്ടി അന്താരാഷ്‌ട്ര തലത്തിൽ നടത്തുന്നതാണ് വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ്. സ്വന്തം അമ്മയിൽ നിന്നുതന്നെ വൃക്ക സ്വീകരിച്ച വരുൺ പൂർണ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമായിരുന്നു കായികമേളയിൽ പങ്കെടുത്തത്. സ്വർണ മെഡൽ നേടിയ വരുൺ എറണാകുളം സ്വദേശികളായ ദമ്പതിമാരുടെ മൂത്തമകനാണ്.
ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന അമ്മ ദീപയാണ് ക്രോണിക് കിഡ്‌നി ഡിസീസ് ബാധിച്ച മകൻ വരുണിന് വൃക്ക ദാനം ചെയ്തത്. അവയവ ദാതാവായ അമ്മയും ഗെയിംസിലെ മത്സരാർത്ഥിയാണ്. ആനന്ദ് അനന്തരാമനാണ് വരുണിന്റെ പിതാവ്. കലൂർ-കടവന്ത്ര റോഡിലെ കുമാരനാശാൻ നഗറിലാണ് ആനന്ദിന്റെ വീട്. ബിവിഎം ഗ്ലോബൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് വരുൺ.
Comments