അയോദ്ധ്യ : രാമഭക്തരുടെ ദശാബ്ദക്കാലത്തെ കാത്തിരിപ്പ് വരുന്ന ജനുവരിയിൽ അവസാനിക്കാൻ പോകുകയാണ്. അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ രാംലാലയുടെ വിഗ്രഹം സ്ഥാപിക്കും. ശ്രീകോവലിൽ പ്രതിഷ്ഠിക്കുന്ന ബാലരാമവിഗ്രഹം വില്ലാളിരൂപത്തിലായിരിക്കുമെന്ന് ക്ഷേത്ര അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. മൈസൂർ സ്വദേശിയായ പ്രശസ്ത ശില്പി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുക്കുക. കർണാടകയിൽ നിന്നെത്തിച്ച കൃഷ്ണശിലയിലാണ് വിഗ്രഹം നിർമ്മിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന രണ്ടു ദിവസത്തെ യോഗത്തിലാണ് വിഗ്രഹത്തിന്റെ അന്തിമ രൂപകല്പന നൽകിയത്. വില്ലും അമ്പും ധരിച്ചുനിൽക്കുന്ന ഭാവത്തിലായിരിക്കും വിഗ്രഹം കൊത്തിയെടുക്കുന്നത്. അഞ്ചടി ഉയരത്തിലായിരിക്കും വിഗ്രഹം നിർമ്മിക്കുന്നതെന്ന ക്ഷേ്ത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഇതിന് മുന്നോടിയായി രാമജന്മഭൂമി സമുച്ചയത്തിലും രാംസേവകപുരത്തും സമിതി പരിശോധന നടത്തി. പ്രാണ പ്രതിഷ്ഠയ്ക്ക് പണ്ഡിതരിൽ നിന്ന് അഭിപ്രായം തേടിയതായി ട്രസ്റ്റ് അറിയിച്ചു. ശിൽപികൾ അയോദ്ധ്യയിലെത്തിയ രാംലാലയുടെ വിഗ്രഹം നിർമിക്കാനും തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയിൽ സംതൃപ്തനാണെന്ന് രാമക്ഷേത്ര ട്രസ്റ്റിലെ പ്രമുഖ അംഗമായ ഉഡുപ്പി പേജാവർ മഠത്തിലെ പീതാധീശ്വർ വിശ്വ തീർത്ഥ പ്രസന്നാചാര്യ പറഞ്ഞു.
ക്ഷേത്രത്തിന്റെ മേൽക്കൂര നിർമാണം ജൂണിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള കൃത്യമായ തീയതി ജ്യോതിഷ പണ്ഡിതരുമായി ചർച്ച ചെയ്യുകയാണെന്നും പ്രസന്നാചാര്യ കൂട്ടിച്ചേർത്തു. മേയിൽ ചേരുന്ന യോഗത്തിൽ ഏതുതരത്തിലുള്ള ആഘോഷങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന മകരസംക്രാന്തി ഉത്സവത്തിലാണ് വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി ഭക്തരെ പ്രവേശിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2020 ആഗസ്റ്റ് രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമി പൂജ നടത്തിയത്.
Comments