തൃശൂർ: പൂരം വെടിക്കെട്ടിന്റെ സുഗമമായ നടത്തിപ്പ് പ്രതിസന്ധിയിലാക്കി പെസോയും ജില്ലാ ഭരണകൂടവും. തേക്കിൻകാട്ടിലെ വെടിക്കെട്ടിനോട് അനുബന്ധിച്ച് നിർമ്മിച്ച താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ജില്ലാ ഭരണകൂടം പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) നിർദേശപ്രകാരമാണ്
ഷെഡ് പൊളിക്കാൻ ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഷെഡ് പൊളിക്കാൻ നിർദേശിക്കുന്നതെന്നാണ് ജില്ലാഭരണകൂടത്തിന്റെ ന്യായം. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്ക് എതിരെ ദേവസ്വങ്ങൾ രംഗത്ത് വന്നു.
ഷെഡ് ഇല്ലെങ്കിൽ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച് ദേവസ്വങ്ങൾ ജില്ലാ കലക്ടർക്ക് മറുപടി കത്ത് നൽകി.
വെടിക്കെട്ട് സമയത്ത് മാത്രമേ മാഗസിനിൽ( കരിമരുന്ന് സൂക്ഷിക്കുന്ന സ്ഥലം) കരിമരുന്ന് എത്തിക്കാറുള്ളു. എന്നിട്ടും സുരക്ഷയുടെ പേരിൽ ബോധപ്പൂർവം പ്രതിസന്ധിയുണ്ടാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. വർഷങ്ങളായി വെടിക്കെട്ടിനോട് അനുബന്ധിച്ച്് മാഗസിനോട് ചേർന്ന് താൽക്കാലിക ഷെഡ് നിർമ്മിക്കിറുണ്ടെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. കുടിവെള്ളം, തൊഴിൽ ഉപകരണങ്ങൾ, വെടിക്കെട്ട് തൊഴിലാളികളുടെ വസ്ത്രങ്ങൾ, കടലാസ് കുംഭങ്ങൾ, ഇവ മണ്ണിൽ ഉറപ്പിക്കാനുള്ള കുറ്റികൾ, കെട്ടാനുള്ള കയർ ഉൾപ്പടെയുള്ളവ സൂക്ഷിക്കുന്നത് ഈ ഷെഡിലാണ്. ഈ മാസം 30നാണ് തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ട്. മെയ് ഒന്നിന് പുലർച്ചെയാണ് പൂരം പ്രധാന വെടിക്കെട്ട്.















