ന്യൂഡൽഹി : പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വീരമൃത്യൂ വരിച്ച സൈനികർ രാജ്യത്തിനാകെ നൊമ്പരമാകുകയാണ് . ആക്രമണത്തിന് പിന്നിൽ ലഷ്കർ ഇ ത്വായ്ബ ഭീകരരാണെന്ന് കണ്ടെത്തിയിരുന്നു . വീരമൃത്യൂ വരിച്ച സൈനികരിൽ ഒരാളായ ഒരാളായ ലാൻസ് നായിക് കുൽവന്ത് സിംഗിന്റെ ഭൗതിക ശരീരം ഇന്നാണ് സംസ്‌കരിച്ചത് . 3 മാസം മാത്രം പ്രായമുള്ള മകനെ കണ്ട് കൊതിതീരാതെയാണ് കുൽവന്ത് സിംഗിന്റെ മടക്കം . കുൽവന്ത് സിങ്ങിന്റെ പിതാവും കാർഗിൽ യുദ്ധത്തിൽ ബലിദാനിയായിരുന്നു. അച്ഛനെപ്പോലെ ഇപ്പോൾ മകനും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചിരിക്കുന്നു.
ഇന്ത്യൻ ആർമിയുടെ ധീര സൈനികനായ ലാൻസ് നായിക് കുൽവന്ത് സിംഗ് പഞ്ചാബിലെ മോഗ ജില്ലയിലെ ചാദിക് ഗ്രാമത്തിലെ താമസക്കാരനായിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത ചാദിക് ഗ്രാമത്തിനെ ദുഃഖത്തിലാഴ്‌ത്തി . കുൽവന്തിന്റെ പിതാവ് ഹവൽദാർ ബൽദേവ് സിംഗും സൈന്യത്തിലായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിൽ അദ്ദേഹത്തിന്റെ ജീവൻ ബലിയർപ്പിക്കപ്പെട്ടു. 11 വർഷത്തിനുശേഷം, 2010-ലാണ് കുൽവന്ത് സൈന്യത്തിൽ ചേർന്നത് . ഇന്ത്യൻ ആർമിയുടെ റെജിമെന്റായ സിഖ് ലൈറ്റ് ഇൻഫൻട്രിയുടെ ഭാഗമായിരുന്നു കുൽവന്ത്. സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലായിരിക്കെയാണ് പിതാവും വീരമൃത്യൂ വരിച്ചത്.
അപകടത്തിനു ഒരു ദിവസം മുമ്പ് കുൽവന്ത് തന്നെ വിളിച്ചിരുന്നുവെന്ന് കുൽവന്തിന്റെ ഭാര്യ ഹർദീപ് കൗർ പറയുന്നു. മകന് കൃത്യസമയത്ത് കുത്തിവയ്പ്പ് എടുക്കാനും അന്ന് പറഞ്ഞതായി ഭാര്യ പറയുന്നു . അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള മകളെയും 3 മാസം പ്രായമുള്ള മകനെയും തനിച്ചാക്കിയാണ് കുൽവന്തിന്റെ അവസാന യാത്ര.
ഭൗതിക ശരീരം ചാദിക് ഗ്രാമത്തിൽ എത്തിച്ചപ്പോൾ കുൽവന്ത് സിംഗ് അമർ രഹേ എന്ന മുദ്രാവാക്യങ്ങളാൽ പ്രദേശം പ്രതിധ്വനിച്ചു.നായിക് കുൽവന്ത് സിംഗിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത് . 3 മാസം പ്രായമുള്ള മകനാണ് ബലിയർപ്പണം നടത്തിയത്.
Comments