ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി അന്തിമ തീരുമാനമെടുത്തു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അരിക്കൊമ്പനെ മാറ്റുന്നതിനുള്ള സ്ഥലങ്ങൾ സർക്കാർ വിദഗ്ധസമിതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലത്തെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമിതി നാളെ സർക്കാരിന് കൈമാറും. ഇത് സംബന്ധിച്ച് എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
അതേസമയം ഹൈക്കോടതി കേസ് പരിഗണിച്ചതിനുശേഷം നടപടികളിലേക്ക് നിങ്ങിയാൽ മതിയെന്ന നിലപാടും സർക്കാർ ഉന്നയിച്ചിട്ടുണ്ട്. ഓൺലൈനായാണ് വിദഗ്ദ സമിതി യോഗം ചേർന്നത്.അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം പരസ്യപ്പെടുത്തരുതെന്ന് സർക്കാർ നിർദേശം കോടതി അംഗീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ദൗത്യം നടപ്പാക്കുന്നത് വരെ അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കി വെയ്‌ക്കുന്നതിനാണ് സാധ്യത.
എന്നാൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള അനുമതി നൽകണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കാതെയാണ് കേസിൽ വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത് എന്ന വാദം ഉയർന്നിരുന്നു. കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റണമെന്നാണ് ഹർജിയിലെ വാദം. അഭിഭാഷകരായ വിഷ്ണു പ്രസാദ് , വികെ ബൈജു എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി മുൻപ് തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Comments