ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത്ത് 100 കോടിയിലധികം ആളുകൾ ശ്രവിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റോഹ്തക് (ഐഐഎം റോഹ്തക് )നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. 2014 ഒക്ടോബർ 3-നാണ് മൻ കി ബാത്ത് പരിപാടി ആരംഭിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10,003 വ്യക്തികളിലാണ് ഇതു സംബന്ധിച്ച സർവേ നടത്തിയിരുന്നത്. ഇവരിൽ 96 ശതമാനത്തോളം പേർക്കും പരിപാടിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എല്ലാ മാസവും അവസാന ഞായറാഴ്ചകളിലാണ് റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
ഏകദേശം 23 കോടി ആളുകൾ പതിവായി പരിപാടി ശ്രവിക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തിയിരുന്നു. 41 കോടിയോളം ആളുകൾ മൻ കി ബാത്തിന്റെ സ്ഥിരം പ്രേക്ഷകരായി മാറുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആറ് ശതമാനം ആളുകൾ ഹിന്ദിയിലും 18 ശതമാനം പേർ ഇംഗ്ലീഷിലുമാണ് പരിപാടി ശ്രവിക്കുന്നത്. 19-നും 34 നും ഇടയിൽ പ്രായമുള്ള 62 ശതമാനം പേരും മൊബൈൽ ഫോണിലൂടെ മൻ കി ബാത്ത് കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ, സാധാരണക്കാരുടെയും സായുധ സേനയുടെയും കഥകൾ, യുവാക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പരിസ്ഥിതി എന്നീ വിഷയങ്ങളാണ് മൻ കി ബാത്തിലെ പ്രമേയങ്ങൾ. ഏറ്റവും പുതിയ പതിപ്പായ 99-ാം എപ്പിസോഡിൽ നാരീശക്തിയെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചിരുന്നത്. ഏപ്രിൽ 30-ന് മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യും.
Comments