പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ മലക്കം മറിഞ്ഞ് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് സൈബർ ആക്രമണമാണെന്നും എംപി ആരോപിച്ചു. പ്രവർത്തകർ സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരമാണെന്നും പശ ഉപയോഗിച്ചല്ല ഒട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർപിഎഫ് അന്വേഷിച്ച് വസ്തുത പുറത്ത് കൊണ്ടുവരട്ടെയെന്നും എംപി പറഞ്ഞു. പോസ്റ്റര് ഒട്ടിച്ചത് ആരാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ആദ്യം ശ്രീകണ്ഠൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് എംപി മലക്കം മറിഞ്ഞത്.
എംപിയുടെ പോസ്റ്ററുകൾ വന്ദേ ഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയ്‌ക്ക് പിന്നാലെ ഷൊർണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ എംപിയുടെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. വന്ദേ ഭാരതിന് ഷൊർണൂരിൽ സ്‌റ്റോപ്പ് ഇല്ലായിരുന്നെന്നും തന്റെ ശ്രമഫലമായാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും എംപി അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടർയായാണ് കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിച്ചത്. ട്രെയിൻ സ്‌റ്റേഷൻ വിടുന്നതിന് തൊട്ട് മുൻപാണ് കോച്ചിന് പുറത്ത് പ്രവർത്തകർ ചിത്രങ്ങളൊട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് ചിത്രങ്ങൾ നീക്കം ചെയ്തു.
പൊതുമുതൽ നശിപ്പിച്ചതിന് എംപിയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ആരോ ഒട്ടിച്ച പോസ്റ്ററിന് തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് വികെ ശ്രീകണ്ഠൻ എംപിയുടെ പ്രതികരണം. എംപി മാപ്പ് പറഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം.
Comments