കോഴിക്കോട്: മലയാള സിനിമയിലെ തമാശയുടെ സുൽത്താൻ വിട പറഞ്ഞിരിക്കുകയാണ്. സിനിമയിൽ നിറഞ്ഞുനിന്ന നടൻ മാമുക്കോയയുടെ വിയോഗത്തിൽ സിനിമാലോകവും നടുങ്ങിയ കാഴ്‌ച്ചയാണ് കാണുന്നത്. മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ കോഴിക്കോടുകാരന്‍ നാടക വേദികളില്‍ നിന്നാണ് മലയാള സിനിമയിലേക്ക് വരുകയും തന്‍റെതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തത്. 1979ൽ സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂട്ടാം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മോഹൻലാൽ നായകനായ ഈ ചിത്രത്തിലെ അറബിക് മുൻഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു. തുടർന്നങ്ങോട്ട് സത്യൻ അന്തിക്കാടിന്റെയും പ്രിയദർശന്റെയും ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അളവറ്റ് ചിരിപ്പിക്കുകയായിരുന്നു മാമുക്കോയ.
മലബാറിന്‍റെ സംസാര ശൈലിയും ലാളിത്യവും എല്ലാം ചേര്‍ന്ന മാമുക്കോയയുടെ പല വേഷങ്ങളും എന്നും മലയാളികള്‍ മനസില്‍ സൂക്ഷിക്കുന്നതാണ്. ഇത്തരത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത മാമുക്കോയയുടെ നിരവധി പകര്‍ന്നാട്ടങ്ങളുണ്ട്. മാമുക്കോയ എന്ന നടന്‍ മലയാളിയുടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രമാണ റാംജി റാവു സ്പീക്കിംഗിലെ ഹംസക്കോയ. ‘ബാലാഷ്ണാ’ എന്ന ഒറ്റവിളിയിലാണ് എന്നും മലയാളി അദ്ദേഹത്തെ തിരിച്ചറിയുന്നത്. മാമുക്കോയ എന്ന നടന്‍ പതിറ്റാണ്ടുകളായി ചലച്ചിത്ര രംഗത്തുണ്ടായിട്ടും ആ വിളിയാണ് അദ്ദേഹത്തെ മലയാളികളിലേക്ക് കൂടുതൽ പ്രിയങ്കരനാക്കിയത്.
ചെറിയ വേഷത്തിലൂടെ ഇന്നും മലയാളികളുടെ പ്രിയങ്കരനാക്കുന്ന നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ്ത്. ദാസനെയും വിജയനെയും പോലെ ഗഫൂര്‍ കാ ദോസ്ത് ഒരു പ്രസ്ഥാനമാണ്. ദാസനെയും വിജയനെയും ദുബായില്‍ എത്തിക്കാം എന്ന് പറഞ്ഞ് പറ്റിക്കുന്ന ഗാഫൂര്‍ ഒരു ചെറിയ വേഷമാണ്. എന്നാൽ ഇന്ന് മലയാളി ഓര്‍ക്കുന്നത് ഈ വേഷം കൊണ്ടുകൂടിയാണ്. ഗഫൂറിന്റെ ആ കഥാപാത്രം അവിടം കൊണ്ട് അവസാനിച്ചില്ല. പിന്നീട് പട്ടണപ്രവേശം എന്ന സിനിമയിലും വരുന്നുണ്ട്. അതിന് ശേഷം കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. തുടർന്നങ്ങോട്ട് പരസ്യങ്ങളിലും, സ്റ്റേജ് ഷോകളിലും ഗഫൂറായി മാമുക്കോയ എത്തിയിരുന്നു. എന്തായാലും ദാസനെയും വിജയനെയും പറ്റിച്ച ഗഫൂര്‍ കാ ദോസ്ത് ഒരിക്കലും മലയാളി മറക്കില്ല.
പിന്നീട് പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രം വീണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പ്രായമായ ഒരു മനുഷ്യന്‍റെ ജീവിത അലച്ചിലുകള്‍ ഗംഭീരമാക്കിയ മാമുക്കോയ ഈ റോളിന് ജൂറിയുടെ പ്രത്യേക പരാമർശം എന്ന സംസ്ഥാന അവാര്‍ഡും നേടി.
എന്നും ട്രോള്‍ കഥാപാത്രമായ കീലേരി അച്ചുവും അദ്ദേഹത്തിന്റെ പകർന്നാട്ടങ്ങളിൽ ഒന്നാണ്. ഒരു നാടന്‍ ചട്ടമ്പി. എന്നാല്‍ അത് ഉണ്ടാക്കി വിട്ട ചിരി ഇന്നും നിലയ്‌ക്കുന്നില്ല. പുലിയായി വന്ന് എലിയായി പോകുന്നവരെ ഇന്നും മലയാളി വിളിക്കുന്നത് കീലേരി അച്ചുവെന്നാണ്. എന്നും ട്രോള്‍ മെറ്റീരിയലാണ് കീലേരി അച്ചുവെന്ന മാമുക്കോയയുടെ വേഷം.
ഓർമ്മയില്ലേ ഹലോ അമ്മായി അഹമ്മദ് കുട്ടി സ്പീക്കിംഗ്..! 1990 ല്‍ ഇറങ്ങിയ കൗതുക വാര്‍ത്തകള്‍ എന്ന ചിത്രത്തിലെ അഹമ്മദ് കുട്ടിയെന്ന കുക്കിന്‍റെ വേഷം ഇന്നും മലയാളിക്ക് ചിരി സമ്മാനിക്കുന്ന വേഷമാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 1990ലെ തലയണമന്ത്രം ചിത്രത്തിലെ ഒരോ കഥാപാത്രവും മനോഹരമാണ്. ഡ്രൈവിംഗ് പഠിപ്പിക്കുന്ന കുഞ്ഞനന്തന്‍ മേത്രിയെ ഓർക്കാതിരിക്കാൻ മലയാളികൾക്ക് ആവില്ല. ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗം ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്. മറ്റൊന്ന് മഴവില്‍ കാവടിയിലെ കുഞ്ഞിഖാദര്‍. ലോക്കപ്പിലിരുന്ന് ചിരിക്കുന്ന ആ ചിത്രം ഇന്നും ട്രോളന്മാരുടെ ഇഷ്ട മീം ആണ്. സത്യന്‍ അന്തിക്കാടിന്‍റെ രസകരമായ ചിത്രത്തില്‍ ജയറാമിന്‍റെ സുഹൃത്തായ കുഞ്ഞി ഖാദര്‍ ശരിക്കും മലയാളിയെ ചിരിപ്പിച്ച കഥാപാത്രമാണ്.
സന്ദേശത്തിലെ മണ്ഡലം പ്രസിഡന്‍റ് പൊതുവാളും ശ്രദ്ധേയമാണ്. ചിത്രത്തിലെ ഐഎന്‍എസ്പി മണ്ഡലം പ്രസിഡന്‍റ് പൊതുവാള്‍ മലയാളിക്ക് മറക്കാന്‍ കഴിയാത്ത മാമുക്കോയയുടെ വേഷമാണ്. ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളില്‍ അടയാളപ്പെടുത്താവുന്ന വേഷമാണ് പൊതുവാള്‍ ജി.
ചന്ദ്രലേഖയിലെ മാമുക്കോയയുടെ ബീരാൻ കഥാപാത്രവും ശരിക്കും തകര്‍ക്കുന്നുണ്ട്. പണം കടം കൊടുത്ത് അത് തിരിച്ചുവാങ്ങാന്‍ നടക്കുന്ന ബീരാന്‍. നൂറിന്‍റെ മാമ ഇങ്ങനെ എന്നും മലയാളി ഓര്‍ത്ത് ചിരിക്കുന്ന രംഗങ്ങളാണ് ചന്ദ്രലേഖ എന്ന ചിത്രത്തിലെ മാമുക്കോയയുടെ വേഷം നല്‍കുന്നത്.
Comments