ബെംഗളൂരു: അടവുകൾ പാളുമ്പോൾ തിരക്കഥയെഴുതിയ വേഷം കെട്ടുമായി കർണ്ണാടകയിൽ പ്രിയങ്കാ ഗാന്ധി നാടകങ്ങൾ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണ്ണാടകയിലെത്തിയ പ്രിയങ്ക ഹോട്ടലിൽ ദോശ ചുടാനായി എത്തി. പ്രചരണത്തിന്റെ ഭാഗമായി ഒരു ഹോട്ടലിൽ എത്തിയ ഇവർ അടുക്കളയിൽ എത്തുകയും പാചകക്കാരനെ മാറ്റി ചൂടോടെ ദോശകൾ ചുടുകയുമായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൈസൂരുവിൽ ആയിരുന്നു സംഭവം. മൈസൂരുവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു പ്രിയങ്കയും സംഘവും.
കോൺഗ്രസ് ജനറൽ സെക്രട്ടറി ദോശയുണ്ടാക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയിൽ വൈറലായിക്കഴിഞ്ഞു. ദോശ ഉണ്ടാക്കുന്നതിനിടയിൽ പ്രിയങ്ക അടക്കളയിൽ കൂടെയുണ്ടായിരുന്ന ജീവനക്കാരുമായി കുശലം പറയുകയും ചെയ്തു. കൂടാതെ പാകമായി വെന്തുവന്ന ദോശ പ്രിയങ്ക ഗാന്ധി കേടുവരാതെ തിരിച്ചിടുകയും ചെയ്തു.
മൈസൂരിലെ മൈലാരി ഹോട്ടലിലായിരുന്നു പ്രിയങ്ക ഗാന്ധി ദോശ ചുടാൻ എത്തിയത്. മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന ഭക്ഷണശാലകളിലൊന്നാണ് മൈലാരി. ദോശയും ചുട്ട് ഹോട്ടൽ ഉടമയ്‌ക്കും കുടുംബത്തിനും നന്ദി പറഞ്ഞ് അവർക്കൊപ്പം സെൽഫിയും എടുത്താണ് പ്രിയങ്ക മടങ്ങിയത്. തുടർന്ന് ഇതിനെ കുറിച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്യാനും മറന്നില്ല.
‘ഇന്ന് രാവിലെ പൗരാണികമായ മൈലാരി ഹോട്ടൽ ഉടമകൾക്കൊപ്പം ദോശ ഉണ്ടാക്കുന്നത് ആസ്വദിച്ചു. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരംഭത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണം. നിങ്ങൾ നൽകിയ ആതിഥ്യത്തിന് നന്ദി. ദോശയും രുചികരമായിരുന്നു. ഇത് രുചിക്കാൻ എന്റെ മകളെ മൈസൂരുവിലേക്ക് ഞാൻ കൊണ്ടുവരും’ എന്നുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും രൺദീപ് സിങ് സുർജേവാലയും പ്രചാരണത്തിന് പ്രിയങ്കയ്‌ക്ക് ഒപ്പം ഉണ്ടായിരുന്നു.
Comments