തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ പതിമൂന്ന്കാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരിഷ് കുറ്റക്കാരൻ. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ വ്യാഴാഴ്ച വിധി പറയും. പ്രതിയെ റിമാൻഡ് ചെയ്തു.
ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് പ്രാഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനോട് ചേർന്ന് നടത്തിയ സ്വകാര്യ ക്ലിനിക്കിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി ഇരുപത്തി ഒന്ന് വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. തുടർന്ന് പ്രതി മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ഭയന്ന് വിവരം പുറത്ത് പറഞ്ഞില്ല.
2019 ജനുവരി മുപ്പതിന് മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുത്തപ്പോഴാണ് കുട്ടി രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയമോഹൻഹാജരായി.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ ഇതേ കോടതി തന്നെ ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതിക്ക് ഹൈക്കോടതി ജാമ്യം ലഭിച്ചിരുന്നു.
Comments