ആവിഷ്താര സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി തവണ ശബ്ദമുയർത്തിയ ഡിവൈഎഫ്ഐ ദി കേരളാ സ്റ്റോറി എന്ന ചിത്രത്തിനെതിരായ വിവാദത്തിൽ സ്വീകരിച്ച ഇരട്ട നിലപാടിനെ തുറന്നുകാണിച്ച് എക്സ് മുസ്ലീം ജസ്ല മാടശേരി. നേരത്തെ, ‘ഈശോ’ എന്ന ചിത്രം ഇറങ്ങുന്നതിന് മുമ്പ് സിനിമയുടെ പേരിൽ ഇറങ്ങിയ വിവാദങ്ങളിൽ ഇടപെട്ട ഡിവൈഎഫ്ഐ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിനിമയ്‌ക്കെതിരായി ഉയർന്ന വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി പലപ്രാവശ്യം സംസാരിച്ചിട്ടുള്ള സംഘടന, മെയ് 5ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ദി കേരളാ സ്റ്റോറി എന്ന സിനിമയുടെ വിഷയത്തിൽ തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനെയാണ് ജസ്ല ചോദ്യം ചെയ്തത്.
“ഇത് താനല്ലയോ അത് എന്നൊരു മാത്ര ഞാനും നിനച്ചുപോയി
വിഷയം: ആവിഷ്കാര സ്വാതന്ത്ര്യം
ഈശോ സിനിമയെയും The Kerala story യെയും ഒരുമിച്ചൊരു പോസ്റ്റിൽ കാണിച്ചതാണ് പലർക്കും പ്രശ്നം..
അതെ പോസ്റ്റിൽ വിഷയം ആവിഷ്കാര സ്വാതന്ത്ര്യം എന്നെഴുതീട്ടുമുണ്ട് ..
എന്റെ താരതമ്യത്തിനുള്ള കാരണം ഇറങ്ങും മുൻപേ ഉണ്ടാക്കീട്ടുള്ള കോലാഹലങ്ങളാണ് ..ഇറങ്ങിക്കഴിഞ്ഞപ്പോൾ ആവിയായി പോയ കോലാഹലങ്ങൾ ..മാത്രമല്ല ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നവർ ..ഒന്ന് മാത്രം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരില്ലെന്ന് പറഞ്ഞതിലെ വിരോധാഭാസം”” ഇതായിരുന്നു ജസ്ലയുടെ കുറിപ്പ്.
ഈശോ എന്ന സിനിമയെ ഇവിടാരും വിമർശിച്ചിരുന്നില്ല. എന്നാൽ സിനിമയിറങ്ങും മുൻപ് അതിന്റെ പേര് നോക്കി വലിയ വിവാദം സൃഷ്ടിച്ചു. അപ്പോഴുണ്ടായ കോലാഹലങ്ങൾക്കിടയിൽ DYFI സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമായിരുന്നു. അത് ആവിഷ്കാര സ്വതന്ത്രമാണ് എന്നായിരുന്നു സംഘടന പറഞ്ഞതെന്നും ജസ്ല പറഞ്ഞു. എന്നാൽ കേരളാ സ്റ്റോറി എന്ന പടം റിലീസ് ആവുന്നതിന് മുമ്പേ ഡിവൈഎഫ് നിയമനടപടിക്ക് തയ്യാറായിരിക്കുകയാണ്. ഇതിലെ വിരോധാഭാസമാണ് മനസ്സിലാവാത്തതെന്നും ജസ്ല ചൂണ്ടിക്കാട്ടി.
സിനിമ കാണുന്നതിന് മുമ്പേ, അതിന്റെ കഥ എല്ലാവരുമങ്ങ് തീരുമാനിച്ച് ആ കഥ ഞങ്ങളുടെയല്ല, അതുകൊണ്ട് സിനിമ റിലീസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നതിന്റെ യുക്തി തനിക്കില്ലെന്നും അവർ വ്യക്തമാക്കി. സിനിമ കണ്ടിട്ട് വിമർശിക്കുക. തെറ്റുണ്ടെങ്കിൽ അതിനെതിരെ നിയമ നടപടി സ്വീകരിക്കുക. ട്രെയ് ലറിൽ പറയുന്ന വസ്തുത ഇല്ലാത്തതാണെങ്കിൽ റിക്രൂട്ട്മെന്റുകൾ നടത്തിയതായി ഇതുവരെ പുറത്തുവന്ന വാർത്തകൾ കള്ള പ്രചാരണങ്ങളായിരിക്കണമെന്നും ജസ്ല പറഞ്ഞു. അങ്ങനെയെങ്കിൽ അത് നമ്മിലേക്കെത്തിച്ച മാധ്യമങ്ങൾക്ക് നേരെയാണ് നിയമ നടപടി സ്വീകരിക്കേണ്ടത്.
ചിലതൊക്കെ വസ്തുതകളാണ്. അതെത്ര മൂടിവെച്ചാലും പുറത്തു വരും. പിന്നെ അവർ കേരളത്തെ മൊത്തം ഇങ്ങനെ ചിത്രീകരിക്കലാണ് എന്നൊക്കെയുള്ള കൂട്ടി വായനകളാണ് പ്രശ്നമെന്നും ജസ്ല പറയുന്നു.
ഈ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നവരും നിന്ദിക്കുന്നവരും ഒന്നും തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വേട്ടയാടപ്പെട്ട ബുർഖ എന്ന സിനിമയുടെ പിന്നണിക്കാരുടെ അവസ്ഥ കണ്ടില്ല എന്നിടത്താണ് പലരുടെയും വിപ്ലവ നിലപാടുകൾ എത്രത്തോളം ബയാസ്‌ട് ആണ് എന്ന് മനസ്സിലാക്കിത്തരുന്നതെന്നും അവർ പ്രതികരിച്ചു.
Comments