ഇടുക്കി: ചിന്നക്കനാലിൽ നിന്ന് ഇന്നലെ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിയ അരിക്കൊമ്പനെ സ്വീകരിച്ചത് ഗജരാജ പൂജ നടത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകർമ്മങ്ങളോടെയുള്ള വരവേൽപ്പ് കിട്ടിയത്. മന്നാൻ വനവാസി വിഭാഗമാണ് ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാഗമായാണ് പൂജയെന്ന് പൂജ ചെയ്തയാൾ പറഞ്ഞു. പ്രശ്‌നക്കാരാനായ ആന വന്നതിന്റെ ഭാഗമായാണ് പൂജ നടത്തിയത്. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു പൂജ.
നിലവിൽ കുമളിയിൽ വെദ്യുതി വിശ്ചേദിച്ചിരിക്കുകയാണ്. കുമളിയിൽ ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ആയിരിക്കും വൈദ്യുതി ലഭ്യമാവുക. ആനയെ കൊണ്ടുവരുന്നിടങ്ങളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുന്നത് ഒഴിവാക്കാനാണ് ഇത്. കുമളിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഏഴ്മണിവരെയായിരുന്നു നിരോധനാജ്ഞ. കുമളിയിൽ വൻസ്വീകരണമായിരുന്നു അരിക്കൊമ്പന് ലഭിച്ചത്.
പെരിയാർ വന്യജീവി സങ്കേതത്തിന് ഉള്ളിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. സീനിയറോഡക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഘം വനമേഖലയിൽ എത്തിയത്. കുമളിയിൽ കനത്ത മഴയുള്ളതിനാൽ യാത്ര ദുഷ്‌കരമായിരുന്നു. കുമളിയുടെ ജനവാസ കേന്ദ്രത്തിനുള്ളിൽനിന്ന് 23 കിലോമീറ്റർ അകലെയാണ് സീനിയറോഡ. അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന ജി പി എസ് കോളറിൽ നിന്നും സിഗ്നലുകളും ലഭ്യമായി തുടങ്ങിയിട്ടില്ല. പെരിയാർ കടുവ സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി ആനയെ നിരീക്ഷിക്കുക. ഉൾവനത്തിൽ ആയതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്കുകൂട്ടൽ.















