പത്തനംതിട്ട: പന്തളത്ത് നിയന്ത്രണം വിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് പിന്നാലെയാണ് ജീപ്പ് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ഇരുചക്രവാഹന രാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
പന്തളത്ത് നിന്ന് അടൂർ ഭാഗത്തേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ആദ്യം ഒരു കാറിലും പിന്നീട് രണ്ട് ഇരുചക്രവാഹനങ്ങളിലുമാണ് ജീപ്പ് ഇടിച്ചത്. പിന്നാലെ സമീപത്തെ കടയിലേക്കും ജീപ്പ് ഇടിച്ചുകയറി.
അപകടസമയത്ത് കടയ്ക്കുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എന്നാൽ കടയ്ക്കുള്ളിലെ സാധനങ്ങൾക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ജീപ്പ് ഓടിച്ചിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിൽ സ്കൂട്ടർ യാത്രികയായിരുന്ന മാന്തുക സ്വദേശി ആര്യ, തൊട്ടു പിന്നിൽ ബൈക്കിലെത്തിയ കൊല്ലം സ്വദേശി ബിലാക്ഷൻ എന്നിവർക്ക് പരിക്കേറ്റു.
ഇതിൽ കൊല്ലം സ്വദേശിയുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തെ ജീപ്പ് ഓടിച്ചിരുന്ന ഡോക്ടർ ജോലി ചെയ്യുന്ന ചെങ്ങന്നൂരുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments