ഹൈദരാബാദ്: വൻ കാലവർഷത്തിൽ തെലങ്കാനയിലെ കർഷകർ വലയുന്നു. എന്നാൽ അവരെ തിരിഞ്ഞു നോക്കാതെ അഴിമതിയിലൂടെ സ്വന്തം കീശ വീർപ്പിക്കുകയാണ് കെ ചന്ദ്രശേഖരറാവു സർക്കാർ.ഇതിൽ പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന് നശിച്ച വിളകൾ കയറ്റിയ ട്രക്ക് അയച്ച് പ്രതിഷേധിക്കുകയാണ് വൈഎസ്ആർടിപി അദ്ധ്യക്ഷ വൈഎസ് ശർമിളയുടെ നേതൃത്വത്തിൽ കർഷകർ. ഇന്ന് നശിച്ച വിളകളുടെ ട്രക്ക് കർഷകർ മുഖ്യമന്ത്രിയ്‌ക്ക് അയക്കുന്നു. ‘സർക്കാർ ഗാഢ നിദ്രയിൽ നിന്ന് ഉണർന്ന് മഴക്കെടുതിയിൽ അകപ്പെട്ട കർഷകർക്ക് ഉചിതമായ നടപടി എടുക്കണം. വിള ഇൻഷുറൻസ് നൽകാത്ത, സബ് സിഡികൾ നൽകാത്ത, കർഷകരുടെ കാര്യത്തിൽ നടപടിയെടുക്കാത്ത സമീപനമാണ് സർക്കാരിന്റെത്’ ശർമിള കുറ്റപ്പെടുത്തി.
കർഷകർ ഉയർന്ന പലിശക്ക് വായ്പയെടുത്തും ആഭരണങ്ങൾ പണയം വെച്ചുമാണ് കൃഷിയിറക്കിയത്. എന്നാൽ കൃഷി നശിച്ചിട്ടും സർക്കാർ പരിഗണിക്കാത്തത് ലജ്ജാകരമാണ്. ഈ ട്രക്ക് അവരുടെ കണ്ണീരിനെ പ്രതിനിധീകരിക്കുന്നുവെന്നും ശർമിള പറഞ്ഞു. സംസ്ഥാനത്തെ കർഷർ നേരിട്ട പ്രതിസന്ധിയിൽ സർക്കാർ ശ്രദ്ധ ചെലുത്തിയില്ലെന്നും നടപടികൾ എടുത്തില്ലയെന്നും ആരോപിച്ചാണ് ശർമിള പ്രതിഷേധിച്ചത്.
കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ 14000 കോടിരൂപയിലധികമാണ് സംസ്ഥാനത്ത് കൃഷിനാശമുണ്ടായിട്ടുള്ളത്. എന്നാൽ ഈ സർക്കാരിന് വിള ഇൻഷൂറൻസ് എന്ന ആശയമില്ല. ഏക്കറിന് 10,000 രൂപ വീതം നഷ്ടപരിഹാരം തെലങ്കാന മുഖ്യമന്ത്രി വാഗാദാനം ചെയ്തിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പായില്ലെന്നും ശർമിള പറഞ്ഞു. കർഷകർക്ക് നഷ്ട പരിഹാരമായി ഏക്കറിന് 30,000 രൂപ നൽകണം. നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്നും ശർമിള ആവശ്യപ്പെട്ടു. കാലവർഷക്കെടുതിയിൽ 10 ലക്ഷത്തോളം ഏക്കറിൽ കൃഷിനശിച്ചിട്ടും ഒരു എംഎൽഎയോ, ഉദ്യോഗസ്ഥരോ കർഷകരെ സമീപിച്ചില്ലെന്നും ശർമിള കുറ്റപ്പെടുത്തി.
Comments