ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജൻ എന്ന റെക്കോർഡാണ് സുൽത്താൻ അൽ നെയാദി സ്വന്തമാക്കിയത് .ബഹിരാകാശത്തെ കഠിന അന്തരീക്ഷത്തിൽ നിന്നും വികിരണങ്ങളിൽ നിന്നും സഞ്ചാരികളെ രക്ഷിക്കുന്ന ഇവിഎ സ്യൂട്ട് ധരിച്ച്
യുഎഇ സമയം വൈകിട്ട് അഞ്ചേമുക്കാലിനാണ് സുൽത്താൻ അൽ നെയാദി സ്പേസ് വാക്കിനായി ബഹിരാകാശ നിലയത്തിന് പുറത്തേക്ക് എത്തിയത്. 7 തവണ സ്പേസ് വാക് നടത്തിയ അമേരിക്കക്കാരൻ സ്റ്റീഫൻ ബോവനാണ് ആദ്യം ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങിയത്. അരമണിക്കൂറിന് ശേഷം നെയാദിയും പുറത്തേക്കെത്തി. ബഹിരാകാശ യാത്രികർ പുറത്തേക്കിറങ്ങുന്ന വാതിലിലെ താപകവചം പുനസ്ഥാപിച്ച ശേഷം നെയാദി ബോവനൊപ്പം നിലയത്തിന്റെ അറ്റകുറ്റപ്പണികളിൽ പങ്കാളിയായി.
നിലയത്തിലെ ഊർജസംവിധാനവുമായി ബന്ധപ്പെട്ടുള്ള കേബിളിങ് ജോലികളുടെ ഭാഗമായിരുന്നു ബഹിരാകാശ നടത്തം. ബഹിരാകാശ നിലയത്തിൽ പങ്കാളിത്തമില്ലാത്ത ഒരു രാജ്യത്തെ പ്രതിനിധി സ്പേസ് വാക്ക് നടത്തുന്നു എന്ന റെക്കോഡും അൽഐനിൽനിന്നുള്ള 41കാരനെ തേടിയെത്തി. ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്ത് സ്പേസ് വാക്ക് നടത്തുന്ന പത്താമത്തെ രാജ്യമായി യുഎഇ. 1998ൽ സ്ഥാപിതമായതിനുശേഷം 259 സഞ്ചാരികൾ ബഹിരാകാശത്ത് ഒഴുകി നടന്നിട്ടുണ്ട്.ആറുമാസത്തെ ദൗത്യത്തിനായി ഫെബ്രുവരിയിലാണ് നെയാദിയും സംഘവും ബഹിരാകാശനിലയത്തിലെത്തിയത്.
Comments