തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിനെ വിമർശിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പ് പങ്കുവെച്ച ഹയർസെക്കഡന്ററി അദ്ധ്യാപകന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശിക്ഷ. കണ്ണൂർ പയ്യന്നൂർ ഗവ.ഗേൾസ് എച്ച്.എസ്.എസിലെ മലയാളഅദ്ധ്യാപകനായ പി.പ്രേമചന്ദ്രനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശാസന. സംഭവത്തിൽ അദ്ധ്യാപകനെ പരസ്യമായി ശാസിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു പുറപ്പെടുവിച്ച ഉത്തരവ്.
പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച് വിമർശനം ഉന്നയിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളർത്തുകയും സർക്കാരിനെതിരെയാക്കാൻ ശ്രമിച്ചെന്നുമാണ് അദ്ധ്യാപകനെതിരായ കുറ്റാരോപണം. സർക്കാർ നയങ്ങളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചു. അതിനാൽ ശാസന എന്ന ശിക്ഷ നൽകി അച്ചടക്ക് നടപടി എടുക്കുന്നതായാണ് ഉത്തരവിൽ പറയുന്നത്.
2022-ലെ ഹയർ സെക്കൻഡറിപരീക്ഷയിൽ ഫോക്കസ് ഏരിയയ്‌ക്ക് പുറത്ത് നിന്ന് ചോദ്യങ്ങൾ ഉൾപ്പെടുത്തിയതാണ് അദ്ധ്യാപകൻ ചോദ്യം ചെയ്തത്. സംഭവത്തിൽ അദ്ധ്യാപകസംഘടനകൾ ഉൾപ്പെടെ പ്രശ്നം ഏറ്റെടുത്തിരുന്നു. തുടർന്ന് പരീക്ഷാ നടത്തിപ്പിനെതിരെ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പിന്നീട് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ തിരുത്തിയിരുന്നു. അക്കാദമിക്ക് വിമർശനം ക്രിമിനൽ കുറ്റമല്ലെന്നും അച്ചടക്കനടപടി ചോദ്യം ചെയ്യുമെന്നും അദ്ധ്യാപകൻ പറഞ്ഞു. വിരമിക്കാനിരിക്കെയാണ് അദ്ധ്യാപകനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്.















