കര്‍ണാടകത്തില്‍ വന്‍ റോഡ്‌ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 36 കിലോമിറ്റര്‍ റോഡ് ഷോ മറ്റെന്നാള്‍. പ്രധാനമന്ത്രിയുടെ റോഡ്‌ഷോയില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കും. ഹനുമാന്‍ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി റോഡ് ഷോ തുടങ്ങുന്നത്. രണ്ട് ദിവസത്തെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. മൂന്ന് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു. കർണ്ണാടകയിൽ അസ്ഥിരത ഉണ്ടാകുകയാണെങ്കിൽ ജനങ്ങളുടെ ഭാഗ്യവും അസ്ഥിരമായി തന്നെ തുടരും. കോൺഗ്രസ് സമാധാനത്തിന്റെയും വികസനത്തിന്റെയും ശത്രുവാണ്. കോൺഗ്രസ് ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്നും പ്രീണനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജീവിതത്തിലാദ്യമായി വോട്ട് ചെയ്യാൻ പോകുന്നവർ കർണാടകയുടെ ഭാവിയാണ് തീരുമാനിക്കുന്നതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ നല്ല ഭാവിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അത് കോൺഗ്രസിനെ കൊണ്ട് സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയെ രാജ്യത്തെ നമ്പർ 1 ആക്കുക, കർണാടകയിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, കർണാടകയെ നിർമ്മാണ മേഖലയിലെ സൂപ്പർ പവർ ആക്കുക എന്നതാണ് ബിജെപിയുടെ ദൃഢനിശ്ചയം. മറുവശത്ത് കോൺഗ്രസാകട്ടെ വിരമിക്കൽ എന്ന പേരിൽ വോട്ട് ചോദിക്കുന്നു.
ഉൽപ്പാദനരംഗത്ത് കർണാടകയെ വൻ ശക്തിയാക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് ഞങ്ങളുടെ റോഡ് മാപ്പ്, അതേസമയം കോൺഗ്രസിന് നിങ്ങളുടെ വോട്ട് വേണം, കാരണം ബിജെപിയുടെ പദ്ധതികളും ഇവിടുത്തെ ജനങ്ങളുടെ വികസനത്തിനായി ചെയ്ത പ്രവർത്തനങ്ങളും വഴിതിരിച്ചുവിടാനാണ് കോൺഗ്രസിന്റെ ആഗ്രഹം. പ്രധാനമന്ത്രി മോദി വിമർശിച്ചു. മെയ് 10നാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണും.
Comments