പട്‌ന: മദ്യ നിരോധനം ഏർപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മാഫിയകളുമായി ചേർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോടികൾ കൈക്കലാക്കിയെന്ന് ആരോപണവുമായി ബിജെപി. കോടികണക്കിന് രൂപയുടെ കൈക്കൂലിയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പാർട്ടിയും മദ്യ നിരോധത്തിന്റെ മറവിൽ വാങ്ങിയത്. മദ്യ മാഫിയയുമായി സഹകരിച്ച് കോടികളാണ് ജെഡിയു സമ്പാദിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി പറഞ്ഞു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വിജയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലും നിതീഷിനെയും ജെഡിയുവിനെയും തറപറ്റിച്ച് ബിജെപി അധികാരത്തിലെത്തും. നിതീഷ് ഇനിയൊരിക്കലും ബിഹാർ മുഖ്യമന്ത്രിയാകില്ലെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു.
എന്നാൽ മദ്യനിരോധനത്തിന് എതിരായതിനാലാണ് ബിജെപി തങ്ങൾക്കെതിരെ ആരോപണമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് ജെഡിയുവിന്റെ പ്രതികരണം. സാമ്രാട്ട് ചൗധരിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും സാങ്കൽപികവുമാണ്. അതിൽ വസ്തുതയുണ്ടെങ്കിൽ തെളിയിക്കാൻ തയ്യാറാകണമെന്നും ജെഡിയു ആവശ്യപ്പെട്ടു.
Comments