നെയെറോബി: സ്വർഗത്തിലെത്താനായി പാസ്റ്ററുടെ നിർദ്ദേശപ്രകാരം കാട്ടിൽ പട്ടിണികിടന്ന് കെനിയയിൽ 112 പേർ മരണപ്പെട്ട സംഭവത്തിൽ വൻ വഴിത്തിരിവ്. കുഴിമാടങ്ങളിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. മരിച്ചവരിൽ ചിലരെ കഴുത്ത് ഞെരിച്ചോ, തല്ലിയോ, ശ്വാസം മുട്ടിച്ചോ, കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിൻഡിക്കടുത്തുള്ള 800 ഏക്കറോളം വിശാലമായ വനത്തിൽ നിന്നും കണ്ടെത്തിയ 112 മൃതദേഹങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. ഗുഡ് ന്യൂസ് ഇൻറർനാഷണൽ ചർച്ചിലെ പ്രഭാഷകനായ പോൾ മക്കെൻസിയുടെ വാക്കുകേട്ടാണ് വിശ്വാസികൾ പട്ടിണി കിടന്ന് മരണപ്പെട്ടത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ്, നടന്നത്് സ്വാഭാവിക പട്ടിണി മരണങ്ങളല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞിരിക്കുന്നത്.
ചെവ്വാഴ്ച മുപ്പതും കഴിഞ്ഞ ദിവസം പത്ത് പോസ്റ്റ്‌മോർട്ടവുമാണ് നടത്തിയത്. ആഹാരം കഴിക്കാത്തതാണ് ചിലർ മരണപ്പെടാനുള്ള കാരണമെന്നും എന്നാൽ ചിലരുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോൾ വ്യക്തമായതായി ചീഫ് ഗവൺമെന്റ് പത്തോളജിസ്റ്റ് ജോഹാൻസെൻ ഒഡൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
വേഗത്തിൽ സ്വർഗത്തിലെത്തി ദൈവത്തെ കാണാൻ പട്ടിണി കിടക്കാനാണ് പ്രഭാഷകൻ ആഹ്വാനം നടത്തിയത്. പാസ്റ്ററുടെ വാക്ക് കേട്ട് ദിവസങ്ങളോളം വിശ്വാസികൾ വനത്തിൽ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ച് കഴിയുകയായിരുന്നു. മുൻപ്, അനുയായികളായ ദമ്പതികളുടെ കുട്ടികളുടെ മരണത്തിൽ പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പ്രഭാഷകൻ പോൾ മക്കെൻസിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വനത്തിൽ പട്ടിണി പ്രാർത്ഥന സംഘടിപ്പിച്ചത്.
സംഭവത്തിൽ ഇയാളെ കൂടാതെ പ്രഭാഷകനും ടെലിവിഷൻ അവതാരകനുമായ എസെക്കിയേൽ ഒഡെറോയും അറസ്റ്റിലായിട്ടുണ്ട്. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകം, ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകൽ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, ബാലപീഡനം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.
Comments