തിരുവനന്തപുരം: അനന്തപുരിയുടെ മണ്ണിൽ മൂന്ന് മഹായാഗങ്ങളാണ് നടക്കാൻ പോകുന്നത്. ശ്രീലളിതായനം ട്രസ്റ്റിന്റെ നവ ചണ്ഡികാ മഹായജ്ഞം, മാങ്കുളം ശ്രീപരാശക്തി ദേവീ ക്ഷേത്രത്തിൽ മഹാകാലേശ്വര യാഗം,മരുതൻകുഴി ഉദിയന്നൂർ ദേവീക്ഷേത്രത്തിൽ വിശ്വരക്ഷാ യാഗസമിതിയുടെ നവ ചണ്ഡികാ മഹായാഗം തുടങ്ങി മൂന്ന് മഹായാഗങ്ങൾക്കാണ് തിരുവനന്തപുരം സാക്ഷ്യം വഹിക്കുന്നത്. ലോകരക്ഷാ സമർത്ഥം അവതരിച്ച ശ്രീ ചണ്ഡികാ ദേവിയുടെ ദേവീ മാഹാത്മ്യത്തിലെ 700 ശ്ലോകങ്ങളെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ചുകൊണ്ട് മെയ് 6, 7 തീയതികളിലായി പൂജപ്പുര സരസ്വതി മണ്ഡപത്തോട് ചേർന്നുള്ള മൈതാനത്താണ് നവ ചണ്ഡികാ മഹായജ്ഞം നടക്കുന്നത്. ശ്രീപാദശങ്കരി പീഠത്തിന്റെയും ലളിതായനം ട്രസ്റ്റിന്റെയും പരമാചാര്യനും സർവ്വോപരി തന്ത്രശാസ്ത്രത്തിലും കേരളീയ തന്ത്രവിദാനങ്ങളിലും അഗാധ പാണ്ഡിത്യവും ശ്രേഷ്ഠനുമായ ബ്രഹ്‌മശ്രീ മാധവ മുനീവ്രത ഭാരതിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നവ ചണ്ഡികാ മഹായജ്ഞം നടക്കുക. ശ്രീലളിതായനം ട്രസ്റ്റാണ് സംഘാടകർ.
കേരളതന്ത്ര ശാസ്ത്രാനുസരണമായിട്ടുള്ള പൂജാ-ഹോമവിധികളിലൂടെ, നവരാത്രിപൂജയിൽ ഒമ്പതു ദിവസങ്ങളിലായി ക്രമത്തിൽ ആരാധിക്കപ്പെടുന്ന ഈ 9 ദുർഗ്ഗാദേവീ ഭാവങ്ങളെ ഒരുമിച്ച്, ഒരേസമയം യജ്ഞവേദിയിലെ വിശേഷപ്പെട്ട 9 ഹോമകുണ്ഡങ്ങളിലായി ആവാഹിച്ച് ദുർഗ്ഗാസപ്തശതിയിലെ 700 ശ്ലോക മന്ത്രങ്ങളാൽ വിശേഷ പായസം, ആഹൂതി ചെയ്തുകൊണ്ടും വീരഭദ്ര- ഗണപതി സഹിതരായി വിരാജിച്ചരുളുന്ന, ബ്രഹ്‌മാണി, മാഹേശ്വരി, കൊമാരീ, വൈഷ്ണവി, വാരാഹീ, ഇന്ദ്രാണി,. ചാമുണ്ഡാ എന്നീ സപ്തമാതൃക്കൾക്കും സർവ്വമാതൃഗണങ്ങൾക്കും പ്രത്യേകം ഹവിസ്സിനാൽ ബലിതൂകിക്കൊണ്ടും സമസ്ത ലോക ദുരിത ശാന്തിയ്‌ക്കായി പ്രാർത്ഥിച്ചു കൊണ്ട് ചെയ്യുന്ന മഹാ യജ്ഞമാണ് നവചണ്ഡികാ യജ്ഞം.
കേരളത്തെ സംബന്ധിച്ച് ദേവപ്രീതിയ്‌ക്കായി കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലും മറ്റു പല വിധാനങ്ങളിലും വിരളമായി കണ്ടുവരുന്ന ഹോമ വിധാനമാണ് ചണ്ഡികാ ഹോമം. നവ ചണ്ഡികാ മഹായജ്ഞത്തിൽ പങ്കുചേരുന്നത് അത്ത്യുത്തമമാണ്. അത്രയും വിശേഷപ്പെട്ട ഈ യജ്ഞത്തിൽ പങ്കെടുത്താൽ ഒരു മനുഷ്യനു വേണ്ട എല്ലാ സർവാഭിഷ്ടങ്ങളോടൊപ്പം മുക്തിയും ലഭിച്ചു സർവ്വൈശ്വര്യ പ്രാപ്തി കൈവരും. സർവ്വകാര്യസിദ്ധി, ധനസമൃദ്ധി, ശത്രുസംഹാരം, രോഗശമനം, ശാപതാപനിവൃത്തി തുടങ്ങി സകല ദുരിത നിവാരണങ്ങളും നടക്കും.
161 മഹാക്ഷേത്ര പരിഹാര കർമ്മങ്ങളോടെ ഭാരതത്തിന്റെ രുദ്രയജ്ഞ ചരിത്രത്തിൽ ആദ്യമായി ഉഗ്രപ്രതാപിയായ ‘മഹാകാലേശ്വര യാഗം’ മാങ്കുളം ശ്രീപരാശക്തി ദേവീ ക്ഷേത്രത്തിൽ മെയ് 6 മുതൽ 16 വരെയുള്ള 11 ദിവസങ്ങളിൽ നടക്കും. മഹാകലേശ്വര യാഗത്തോടനുബന്ധിച്ച് മൃത്യുഞ്ജയ പരിഹാര പൂജകൾ, കുലദേവത അനുഗ്രഹത്തിനുളള യാഗം, ചതുർ ശനി ദോഷ പരിഹാര യജ്ഞങ്ങൾ, മഹാകാലേശ്വര ഭസ്മാരതി, മെയ് 14 മുതൽ 16 വരെ മഹാകാലേശ്വരി യാഗം എന്നിവയും നടത്തുന്നു. ഭക്തജനങ്ങൾക്ക് ഹോമദ്രവ്യങ്ങൾ സ്വയം ഹോമാഗ്‌നിയിൽ സമർപ്പിക്കാം എന്നതാണ് ഈ മഹാകലേശ്വരയാഗത്തിന്റെ ഏറ്റവും വലിയ സവിശേഷത. 56,008 രുദ്രയജ്ഞ ങ്ങൾക്കും 11,000 ഏകാദശ രുദ്രയജ്ഞങ്ങൾക്കും 81,000 മൃത്യുഞ്ജയ യജ്ഞങ്ങൾക്കും തുല്യമാണ് ഉഗ്രപ്രതാപ മൂർത്തിയെ പ്രസാദിപ്പിക്കാൻ നടക്കുന്ന മഹാകാലേശ്വര യോഗം.
യാഗശാലയിൽ എല്ലാ ദിവസവും വൈകുന്നേരം തൃപ്പുകയും, വാദ്യമേളത്തോടും അഘോര നൃത്തത്തോടും കൂടി നടത്തുന്ന മഹാകാലേശ്വര ഭസ്മാരതി നടക്കും. മദ്ധ്യപ്രദേശിലെ മഹാകാലേശ്വറിൽ നിന്ന് കൊണ്ടുവന്ന ശിവലിംഗത്തിലാണ് തൃപ്പുകയും വാദ്യമേളങ്ങളും അഘോരനൃത്തവും സമന്വയിക്കുന്നത്.
തെന്നിന്ത്യയിൽ ഇതാദ്യമായാണ് ഇങ്ങനെ ഭസ്മാരതി നടത്തപ്പെടുന്നത്. മഹാകാലേശ്വരയാഗത്തിന് ഭസ്മാരതി സമർപ്പിക്കാൻ 10,008 പരമാചാര്യ കൃഷ്ണാനന്ദകാളിദാസ് ബാബ എത്തും. കൂടാതെ ഭാരതത്തിലെ പ്രമുഖ ജ്യോതിഷികളും തന്ത്രി മുഖ്യരും ആചാര്യ പ്രമുഖന്മാരും മഹാകാലേശ്വരി യാഗത്തിൽ പങ്കുചേരും. ഭാരതത്തിൽ ഉടനീളം 35-ൽ പരം മഹായാഗങ്ങൾക്ക് മുഖ്യയാഗ ബ്രഹ്‌മൻ ആയിട്ടുള്ള ആചാര്യ ശ്രീ ആനന്ദ് നായരാണ് ഈ മഹാകാലേശ്വര യാഗത്തിന്റെ യാഗ ബ്രഹ്‌മൻ.
മഹാകാലേശ്വര യാഗത്തിൽ മുഖ്യ ആചാര്യന്മാരായി പരമാചര്യൻ സംപൂജ്യ കൃഷ്ണാനന്ദ കാളിദാസ് സ്വാമിജി, ശനി ബാബ എന്നറിയപ്പെടുന്ന ശനീശ്വര അഖാഡ മുഖ്യൻ ആചാര്യ ശ്രീ ദേവേന്ദ്രർ സ്വാമിജി, ചീഫ് ബുദ്ധിസ്റ്റ് ലാമ ഗ്യാച്ചോ റിം പോച്ചേ, കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി രാമചന്ദ്ര അഡിഗ, അന്താരാഷ്‌ട്ര സൂര്യവംശി അഖാഡ സുപ്രീം ചീഫ് ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ ദേവേന്ദ്ര സൂര്യവംശി, ഭാരതത്തിലെ 12 ജ്യോതിർലിംഗ ക്ഷേത്രത്തിൽ നിന്നുള്ള മുഖ്യ പൂജാരിമാർ, കാശി – രാമേശ്വരം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ നിന്നുള്ള തന്ത്രിമുഖ്യർ, കേരളത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന മേൽ ശാന്തിമാർ തുടങ്ങി അനവധി ആചാര്യ പ്രമുഖന്മാർ യാഗ വേദിയിലേക്ക് എത്തിച്ചേരുന്നു.
യാഗത്തിന്റെ മുഖ്യ രക്ഷാധികാരി അവിട്ടം തിരുനാൾ ആദി ത്യവർമ്മയാണ്. ക്ഷേത്ര മേൽശാന്തിയും ചെയർമാനുമായ സി.സുരേന്ദ്രൻനായർ, മുഖ്യരക്ഷാധികാരി ഡോ.ജെ രാജ്‌മോഹൻ പിള്ള, വൈസ് ചെയർമാൻ അരവിന്ദ് മോഹൻ, രക്ഷാധികാരികളായ ആർ വിശ്വനാഥൻ, എസ്. ഗൗതമൻ, പ്രസിഡന്റ് അഡ്വ.ഡി.സജീവ്, സെക്രട്ടറി സി.കെ ജയമോഹൻ, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവരടങ്ങുന്നതാണ് സംഘാടകസമിതി. മെയ് 6-ന് രാവിലെ 6.30-ന് ആചാര്യവരണത്തിൽ മഹാകാലേശ്വര യാഗശാലയിലേക്ക് 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരെ യാഗശാലയിലേക്ക് പൂർണ്ണകുംഭം നൽകി ആനയിക്കും. 8.30-ന് മഹാകാലേശ്വര സൂക്തജപാരംഭം, 9ന് മഹായതി പൂജ. 10.30-ന് മഹാകാലേശ്വര ഏകദശാനധാര ആരംഭം, 10.40 മുതൽ മഹാകാലേശ്വര യാഗാരംഭം. ഉച്ചയ്‌ക്ക് 3 മുതൽ മഹാകാലേശ്വരന് ക്ഷീരധാര,ഘൃതധാര.
7-ന് രാവിലെ 6.30 മുതൽ യാഗാരംഭം, വെകിട്ട് 6.45 മുതൽ മഹാകാലേശ്വര ലിംഗധാരയും മഹാകാലേശ്വര ഭസ്മാരതിയും. 8-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വര സൂക്തജപ ആരംഭം. ഉച്ചയ്‌ക്ക് 3-ന് മഹാകാലേശ്വര അലങ്കാരം. 9-ന് രാവിലെ 6.30 മുതൽ രക്ഷോഗ്‌നഹവനം, മൃത്യുശങ്കരണം, നീലകണ്ഠത്രിഷരിപൂജ, മഹാകാലേശ്വര വസോർധാര. 10-ന് വൈകീട്ട് 6.45 മുതൽ മഹാകാലേശ്വര ലിംഗധാര. 11-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വര സൂക്തജപ ആരഭം, മഹാകാലേശ്വര പ്രധാനയാഗം ആരംഭം. വൈകിട്ട് 6.45 മുതൽ മഹാകാലേശ്വര അലങ്കാരം, മഹാകാലേശ്വര ലിംഗധാര.
12-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വര ഏകദശാന തുടർധാര. 13ന് രാവിലെ 6.30 മുതൽ ഋഷഭപൂജ, ഉച്ചയ്‌ക്ക് 3 മുതൽ വൈകീട്ട് 6.30 വരെ ആഹോര മഹാശനീശ്വര യജ്ഞം. 14-ന് രാവിലെ 6.30 മുതൽ മഹാകാലേശ്വരി യാഗ ആരംഭം, രാവിലെ 9 മുതൽ അഹോര മഹാശനീശ്വര യജ്ഞം. 15-ന് 6.30 മുതൽ മഹാകാലേശ്വരി യാഗ ആരംഭം, വിക്രാന്ത മഹാകാലധൈരവ യജ്ഞം ആരംഭം, അഹോര മഹാശനീശ്വര യജ്ഞം. സമാപന ദിവസമായ 16-ന് രാവിലെ 6.30-ന് ദേവതാ ഉത്താപനം, മഹാകാലേശ്വരി യാഗ ആരംഭം. രാത്രി 8.30-ന് ആഴിമലയിൽ അഘോരമഹാകാല ഭൈരവ യജ്ഞ സങ്കൽപമോക്ഷ സമർപ്പണം.
വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തിലാണ് നവചണ്ഡികാ മഹാ യാഗം നടക്കുന്നത്. ഈ മാസം 12,13,14 തീയതികളിലായി മരുതൻകുഴി ഉദിയന്നൂർ ദേവീക്ഷേത്രത്തിലാണ് യാഗം നടക്കുക. ബ്രഹ്‌മശ്രീ സത്യേന്ദ്രകുമാർ സിൻഹ ആണ് യാഗാചാര്യൻ. മെയ് 12-ന് രാവിലെ 6 മണിയ്‌ക്ക് മഹാഗണപതി ഹോമത്തോടു കൂടി ആരംഭം കുറിക്കും. മൂന്നാം ദിവസത്തെ പൂർണ്ണാഹുതി കഴിയുമ്പോൾ ദേവി മാഹാത്മ്യത്തിലെ ഏറ്റവും പ്രധാന മന്ത്രം യാഗ ശാലയിൽ വച്ച് മന്ത്ര ദീക്ഷയായി നൽകുന്നതാണ്. അത് സ്ഥിരമായി ജപിച്ചാൽ ദേവി മാഹാത്മ്യ നിത്യ പാരായണത്തിന്റെ പുണ്യം നേടാം.
കലിയുഗത്തിൽ ചണ്ഡികാ ദേവിയും, ഗണപതിയും ആണ് പ്രത്യക്ഷ ശക്തികൾ. വിശേഷിച്ച് ധർമ്മദേവതാ പ്രീതിക്കായും പരദേവതാ പ്രീതിക്കായും പരാശക്തി സ്വരൂപിണിയായ ചണ്ഡികാ ദേവിയെയാണ് ആശ്രയിക്കേണ്ടത്. ഇന്ന് പല കുടുംബങ്ങളും അണു കുടുംബങ്ങളായപ്പോൾ പലർക്കും അവരുടെ പരദേവതയെയും കുലദേവതയെയും അറിയാൻ പാടില്ലാത്ത അവസ്ഥയാണ്. അതു മൂലം അവർക്കും കുടുംബങ്ങൾക്കും ഉണ്ടാകുന്ന മാനസിക, സാമ്പത്തിക, ശാരീരിക ആസ്വസ്ഥതകൾ. അവക്കുള്ള ഒരേ ഒരു പരിഹാരമാണ് ചണ്ഡികാ ദേവിയുടെ ഉപാസന.
സ്വന്തം പരദേവതയെ അറിയാത്തവർക്ക് ചണ്ഡികാ ദേവിയെ പരദേവതയായി സങ്കൽപ്പിച്ച് ആരാധിച്ചാൽ പരദേവതയുടെയും കുലദേവതയുടെയും ശാപ ദോഷങ്ങളിൽ നിന്ന് അവർക്ക് മുക്തി നേടാം. അത്രയും പരമ പാവനമായ ചണ്ഡികാ ദേവിയുടെ മഹായാഗം ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി കേരളത്തിലെ 14 ജില്ലകളിൽ ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളിൽ നിന്നുള്ള മഹാ സാധകർ നേരിട്ട് നടത്തുന്നു. സന്യാസി ശ്രേഷ്ടൻമാരുടെയും ശങ്കരാചാര്യർമാരുടെയും നിർദ്ദേശ പ്രകാരം നടത്തപ്പെടുന്ന ഈ മഹായാഗം ലോകനന്മക്കായി ഏറ്റെടുത്ത് നേതൃത്വം കൊടുക്കുന്നത് വിശ്വ ഹിന്ദു പരിഷത്താണ്.
ലോക സമാധാനത്തിനു വേണ്ടി നടത്തപ്പെടുന്ന ഈ മഹായാഗം എറണാകുളം ജില്ലയിലെ കലൂരിലുള്ള വിശ്വഹിന്ദു പരിഷത്തിന്റെ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഏപ്രിൽ 25, 26, 27, 28 തീയതികളിലായി ആരംഭം കുറിച്ചിരുന്നു. വരും മാസങ്ങളിൽ കേരളത്തിലെ മറ്റ് 12 ജില്ലകളിലും നടത്തി 2024 ഏപ്രിലിൽ തൃശ്ശൂരിൽ 10 ദിവസം നീണ്ടു നിൽക്കുന്ന ശത ചണ്ഡികാ യാഗത്തോടെ പരിസമാപ്തി കുറിക്കും.
അതേസമയം നവ ചണ്ഡികാ യാഗവേദിയുടെ കാൽനാട്ട് കർമ്മം നടന്നു. എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് എം, സംഗീത് കുമാർ കർമ്മം നിർവ്വഹിച്ചു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, വിശ്വരക്ഷാ യാഗ സമിതി അദ്ധ്യക്ഷൻ എസ്്. ഗോപിനാഥ്, സെക്രട്ടറി ജി. സനൽകുമാർ, ട്രഷറർ അരുണാചലം സതീഷ്, ചലച്ചിത്ര നിർമാതാവ് സുരേഷ് കുമാർ, എസ്.പി. ഫോർട്ട് ഹോസ്പിറ്റൽ ഡയറക്ടർ പി സുബ്രഹ്‌മണ്യം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്‌സ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡന്റ് ജയൻ നായർ, ഉദിയന്നൂർ ദേവീക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ സതീഷ് ചന്ദ്രൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.















