ദുബായ് : ആഭ്യന്തര സംഘർഷത്തിൽ പ്രതിസന്ധിയിലായ സുഡാനിലേക്ക് 30 ടൺ ഭക്ഷ്യ, സാധനസാമഗ്രികൾ അയച്ച് യുഎഇ. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ എന്നിവയുൾപ്പെടെയാണ് എത്തിക്കുന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് വിതരണം.
സുഡാനിലെ സംഘർഷ പ്രദേശങ്ങളിൽ അഭയാർഥികളാക്കപ്പെട്ട ജനങ്ങൾക്കാണ് യുഎഇ സഹായം എത്തിക്കുന്നത്. സുഡാന്റെ അയൽരാജ്യമായ ചാഡിലാണ് ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ എന്നിവയുൾപ്പെടെയുള്ളവ വിതരണം ചെയ്യുന്നത്. വിമാനമാർഗം ഇവിടെ എത്തിച്ച സഹായ വസ്തുക്കൾ വൈകാതെ സുഡാനിലെ അഭയാർത്ഥികൾക്ക് വിതരണം ചെയ്യും. ആഭ്യന്തര സംഘർഷത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തേ നിർദേശിച്ചിരുന്നു.
ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ എന്നിവയുൾപ്പെടെയുള്ള സഹായം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്സ് മുഖേന നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന ആളുകൾക്കാണ് മുൻഗണന. അതിനിടെ ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്സ് റെഡ് ക്രസന്റും മുഖേന വിതരണം ചെയ്യുന്ന സഹായങ്ങളുമായി ആദ്യ വിമാനം സുഡാനിന്റെ അയൽരാജ്യമായ ചാഡിൽ നേരത്തേ എത്തിച്ചേർന്നിട്ടുണ്ട്. സംഘർഷം അവസാനിക്കാത്ത സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെ രക്ഷപ്പെടുത്തുന്നതും യുഎഇ തുടരുന്നുണ്ട്.
Comments