ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. റൂസ് അവന്യൂ കോടതിയാണ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയത്. മെയ് 23 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്.
മദ്യനയകുംഭക്കോണ കേസുമായി ബന്ധപ്പെട്ട് 622 കോടി രൂപയുടെ അഴിമതി നടന്നതായി ഇഡി കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് ഡൽഹി കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. കേസിൽ ഇതുവരെ സിസോദിയ ഉൾപ്പെടെ 12 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹി സർക്കാരിന്റെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 7 എ, ഐപിസി 120,420 എന്നീ വകുപ്പുകൾ പ്രകാരമാണ് സിസോദിയയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments