ന്യൂഡൽഹി: തിഹാർ ജയിലിൽ ഗുണ്ടാത്തലവൻ തില്ലു താജ്പുരിയ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പോലീസ് ഉദ്യാഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. രോഹിണി കോടതി വെടിവെയ്പ് കേസിലുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് തില്ലു താജ്പുരിയ. സംഭവസമയത്ത് പ്രതികരിക്കാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ.
ഡൽഹി ജയിൽ ഡയക്ടർ ജനറൽ സഞ്ജയ് ബെനിവാൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പോലീസിന് കത്തയച്ചതി്ന പിന്നാലെയാണ് സസ്പെൻഷൻ.
സസ്പെൻഡ് ചെയ്ത ഏഴ് പേരും കൊലപാതകം നടന്ന എട്ടാം നമ്പർ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. തിഹാർ ജയിലിന്റെ സുരക്ഷാ ചുമതല തമിഴ്നാട് സ്പെഷ്യൽ പോലീസിന് കൂടിയാണ്. ഈ ഉദ്യോഗസ്ഥർക്ക് മുൻപിൽ വെച്ചായിരുന്നു തില്ലു താജ്പുരിയയ്ക്ക് കുത്തേൽക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് ജയിലിൽ വെച്ച് താജ്പുരിയ കൊല്ലപ്പെട്ടത്. ശരീരത്തിൽ നൂറിലേറെ കുത്തുകൾ ഏറ്റിരുന്നു. ആറുപേർ ചേർന്നാണ് കൃത്യം നടത്തിയത്. തുടർച്ചയായി കുത്തേറ്റിരുന്നതിനാൽ താജ്പുരിയയ്ക്ക് പ്രതിരോധിക്കാൻ പോലും സാധിച്ചിരുന്നില്ല.
Comments