കൊൽക്കത്ത: കളിസ്ഥലത്തിന് സമീപത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഏഴ് വയസുകാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ഹൂഗ്ലീ ജില്ലയിലെ പാണ്ഡുവ എന്ന സ്ഥലത്താണ് ബോംബ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പാണ്ഡുവയിലെ നേതാജി കോളനിക്ക് സമീപത്തുള്ള ഒരു കുളത്തിന് സമീപം കുട്ടികൾ കളിക്കുന്നതിനിടെയാണ്് സ്‌ഫോടനം നടന്നത്. കളിക്കുന്നതിനിടെ കുട്ടികൾ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ സംഭവ സ്ഥതത്തെത്തിയപ്പോൾ കുട്ടികളെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു.
രാജ് ബിശ്വാസ് എന്ന കുട്ടിയാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബല്ലവ് (13), സൗരവ് ചൗധരി (8) എന്നിവർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.