തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറോട് കയർത്ത സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും, എംഎൽഎ സച്ചിൻദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് ഉത്തരവ്. ആര്യയ്‌ക്കും ഭർത്താവിനും വാഹനത്തിലുണ്ടായിരുന്ന ബന്ധുക്കൾക്കുമെതിരെ കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് കോടതി നിർദേശം നൽകി.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് യദുവിന്റെ ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. മേയർ ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, ആര്യയുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദേശം. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞു വയ്‌ക്കൽ, അസഭ്യം പറയൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു യദു കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി പൊലീസിന് നിർദേശം നൽകി.
മേയർക്കെതിരെ യദു നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് യദു കോടതിയിൽ ഹർജി സമർപ്പിച്ചത്. യദുവിന് പുറമെ ഈ കേസിൽ തന്നെ മേയർക്കെതിരെ അഡ്വ. ബൈജു സമർപ്പിച്ച ഹർജിയിലും കേസെടുത്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.