മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകട സ്ഥലത്തെത്തിയ ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേർക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.
അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് അപകട സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി മന്ത്രിസഭയുടെ തീരുമാനം അറിയിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.
മന്ത്രിമാരായ ആന്റണിരാജു, സജി ചെറിയാൻ, കെ രാധാകൃഷ്ണൻ,റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, അബ്ദു റഹിമാൻ, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, പി പ്രസാദ്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. അപകടത്തിൽ മരിച്ച പരപ്പനങ്ങാടിയിലെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ പുത്തൻ കടപ്പുറം മദ്രസയിലാണ് പൊതുദർശനത്തിന് വെച്ചത്. ഇവിടെയും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ എന്നിവരും പൊതുദർശന ചടങ്ങിൽ പങ്കെടുത്തു.
Comments