ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ പെൺ ചീറ്റ ചത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിച്ച ദക്ഷയാണ് കൊല്ലപ്പെട്ടത്. നാഷണൽ പാർക്കിനുള്ളിൽ വച്ച് മറ്റ് രണ്ട് ചീറ്റുകളുമായി നടന്ന ഏറ്റുമുട്ടലിനിടെയായിരുന്നു അന്ത്യം. വായു, അഗ്നി എന്നീ ആൺ ചീറ്റകളാണ് ദക്ഷയുമായി ഏറ്റുമുട്ടിയതെന്ന് പാർക്ക് അധികൃതൃർ അറിയിച്ചു. സൗത്ത് ആഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നുമെത്തിച്ച 20 ചീറ്റകളിൽ ജീവൻ വെടിയുന്ന മൂന്നാമത്തെ ചീറ്റപ്പുലിയാണിത്.
കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു ഇതിന് മുമ്പ് ചീറ്റകൾ ചത്തത്. അതിനിടെ നാല് ചീറ്റക്കുഞ്ഞുങ്ങൾ കുനോ ദേശീയോദ്യാനത്തിൽ ജനിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അഞ്ച് ചീറ്റകളെ കൂടി ഉൾവനത്തിലേക്ക് കടത്തിവിടാൻ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. മൂന്ന് പെൺ ചീറ്റകളെയും രണ്ട് ആൺ ചീറ്റകളെയുമാണ് കുനോ നാഷണൽ പാർക്കിൽ നിന്നും ഉൾവനത്തിലേക്ക് കടത്തുക. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇത് നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ രണ്ട് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്ന് വിട്ടിരുന്നു.
Comments