കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തും. .ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ ,കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45 നാണ് വിഷയം പരിഗണിക്കുന്നത്. വേനലവധിയായതിനാൽ അടിയന്തര സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിംഗ്.
ആരോഗ്യ സർവകലാശാല മെഡിക്കൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല ഹൈക്കോടതിയിൽ ഹർജി നൽകി.
ഇന്റേണുകൾ, ഹൗസ് സർജൻസ് എന്നിവർക്ക് സുരക്ഷ ഉറപ്പുവരുത്തണം .നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രിയിൽ പ്രവർത്തിക്കുന വിദ്യാർത്ഥികൾക്കും നൽകണമെന്നാണ് ആവശ്യം.ഹർജി ഇന്ന് ഉച്ചയ്‌ക്ക് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
ഇന്ന് പുലർച്ചെയാണ് വൈദ്യ പരിശോധനയ്‌ക്കെത്തിയ പ്രതി ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. പൂയപ്പിള്ളിയിലെ അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്‌ക്കിടെ കത്രിക കൈക്കലാക്കിയ പ്രതി ഡോക്ടറുടെ കഴുത്തിലും തലയ്‌ക്കും മുഖത്തും കുത്തുകയായിരുന്നു.
കോട്ടയം സ്വദേശിയായ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് എത്തിച്ചതാണ് ഇയാളെ. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ ആയിരുന്നു അപകടം.
Comments