കൊട്ടാരക്കര : കൊട്ടാരക്കരയിൽ യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ. ആരോഗ്യമന്ത്രി കേരളത്തിന് നാണക്കേടാണ്. വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. കേരളം ഗുണ്ടകളുടെ സ്വന്തം ഇടമായി മാറിയിരിക്കുകയാണ്. ഡോക്ടർമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
‘പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ നാണം കെട്ട ഇടപെടൽ നടത്തുന്ന പോലീസിനെ വയനാട്ടിൽ കണ്ടെങ്കിൽ കൊല്ലപ്പെട്ട ഡോക്ടറുടെ എക്‌സ്പീരിയൻസിനെക്കുറിച്ച് പറയുന്ന ആരോഗ്യ മന്ത്രിയെ കേരളം കണ്ടു. കേരളത്തിന് ഈ ആരോഗ്യമന്ത്രി നാണക്കേടാണ്. മന്ത്രി വീണാ ജോർജ് മുമ്പ് നടത്തിയ മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിചയം പോലും അവർക്ക് ഉപകാരപെടുന്നില്ല. എത്രയും പെട്ടെന്ന് വീണാ ജോർജിനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ പേരിൽ ഇങ്ങനെ ചിലരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി മലയാളികളുടെ സഹന ശേഷിയെ വെല്ലുവിളിക്കുകയാണ്. വീണാ ജോർജിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി ഇനിയെങ്കിലും ഡോക്ടർമാരുടെ ജീവന് സംരക്ഷണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകണം’- എന്ന് പ്രഫുൽ കൃഷ്ണൻ വ്യക്തമാക്കി.
ഇന്ന് പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
Comments