എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പോലീസ്. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമർശനത്തിനിയിലാണ് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി എഡിജിപി എംആർ അജിത് കുമാർ രംഗത്ത് വന്നത്. പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലാണ്. അയാൾ ആശുപത്രിയിൽ എത്തുമ്പോൾ ആക്രമാസക്തമല്ലായിരുന്നുവെന്നാണ് എഡിജിപി പറയുന്നത്.
സന്ദീപ് തന്നെയാണ് താൻ ആക്രമിക്കപ്പെടുന്നുവെന്ന് പോലീസ് എമർജൻസി നമ്പറിലേക്ക് വിളിച്ച് പറഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പരിക്കേറ്റ നിലയിലായിരുന്നുവെന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും എഡിജിപി എംആർ അജിത് കുമാർ പറയുന്നു. ലഹരി ഉപയോഗിച്ച് അക്രമാസക്തനായ ഒരാളെ വിലങ്ങ് പോലും അണിയിക്കാതെയാണ് പോലീസ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതാണ് ഡോക്ടറുടെ മരണമടക്കമുള്ള ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് പോലീസിന്റെ വിശദീകരണം.
രാത്രി ഒരുമണിയോടെയാണ് കൊല്ലാൻ വരുന്നുവെന്ന് പറഞ്ഞ് ഇയാൾ കൺട്രോൾ റൂമിലേക്ക് വിളിച്ചത്. കോൾ കണക്റ്റ് ആകാത്തതിനാൽ തിരികെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് മൂന്ന് മണിക്ക് വീണ്ടും ഇയാളുടെ വിളി വന്നു. വീട്ടിലെത്തിയപ്പോൾ സന്ദീപ് പരിക്കേറ്റ നിലയിലായിരുന്നു. അവിടെ ഉണ്ടായിരുന്ന ബന്ധുവിനെ ഒപ്പം ചേർത്ത് ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് എത്തിച്ചത്.
താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തമായിരുന്നില്ല. ഡോക്ടർ പരിശോധിച്ച ശേഷം എക്‌സറേ എടുക്കുന്നതിനും മുറിവ് കെട്ടിവെക്കുന്നുതിനുമായി ഇയാളെ കൊണ്ടുപോയി. ഈ സമയത്താണ് പ്രതി അക്രമാസക്തമായത്. ബന്ധുവിനെയും പോലീസുകാരെയും ആക്രമിച്ചതിന് ശേഷമാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം.
Comments