മലബാറിൽ നിന്നുള്ള പ്രവാസികളുടെ മനസിലെ ഏറ്റവും ഗൃഹാതുരസ്മരണയാണ് തെയ്യക്കാലം. പ്രത്യേകിച്ച് മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രമായി മാറുകയായിരുന്നു മുത്തപ്പൻ തിരുവപ്പന നടന്ന സമയം അജ്മാൻ ഇന്ത്യൻ അസോസിയഷനും പരിസരവും.പതിനായിരങ്ങളാണ് മുത്തപ്പന്റെ അനുഗ്രഹം തേടി അയ്യപ്പ സേവസമിതി യു.എ.ഇയുടെ തിരുവപ്പന മഹോത്സവത്തിനെത്തിയത്. നാട്ടിലെ ആചാര രീതികളുടെ തനിപ്പകർപ്പായിരുന്നു ഇവിടുത്തെ ചടങ്ങുകളും. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രത്യേകം മടത്തറ കെട്ടിയുണ്ടാക്കിയായിരുന്നു തിരുവപ്പന മഹോത്സവം. വിശ്വാസത്തിന്റെ ഭക്തിയുടെയും നിമിഷങ്ങൾക്കൊപ്പം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിളിച്ചു ചൊല്ലൽ കൂടിയായിരുന്നു മുത്തപ്പൻ തിരുവപ്പന ഉത്സവം. ഇഷ്ട ദൈവത്തെ നേരിൽ കണ്ട ആത്മനിർവൃതിയിലാണ് വിശ്വാസികൾ.
കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി ഗ്രാമത്തിലാണ് മുത്തപ്പന്റെ കഥ തുടങ്ങുന്നത്. ശിവഭക്തരായ അയ്യങ്കര വാഴുന്നോരും പത്‌നി പാടിക്കുറ്റി അന്തർജനത്തിനും ഏരുവേശ്ശിപ്പുഴയുടെ തീരത്തെ തിരുനെറ്റിക്കല്ലിൽനിന്ന് ലഭിച്ച ബാലനാണ് പിന്നീട് പറശ്ശിനിക്കടവിൽ വാഴുന്ന മുത്തപ്പനായതെന്നാണ് സങ്കൽപം. ഈശ്വരനും വിശ്വാസിയും തമ്മിലുള്ള പ്രതീകാത്മക മുഖാമുഖമാണ് മുത്തപ്പൻ ആരാധനയുടെ അന്തസത്ത. വിശ്വാസിയുടെ മനസറിഞ്ഞ് പരിഹാരം നിർദ്ദേശിക്കുന്ന ദൈവമാണത്രേ മുത്തപ്പൻ. മുത്തപ്പന്റെ ദൈവീക രൂപങ്ങളായിട്ടാണ് വെള്ളാട്ടവും തിരുവപ്പനയും അറിയപ്പെടുന്നത്. വിഷ്ണു സ്വരൂപമാണ് തിരുവപ്പന. വെള്ളാട്ടമാകട്ടെ ശിവ രൂപവും. കീഴാളരുടെ ദൈവമായി അവതരിച്ച മുത്തപ്പൻ പിന്നീട് ജാതിമത ഭേദമന്യേ എല്ലാവരുടെയും ആശ്രയകേന്ദ്രമാവുകയായിരുന്നു.മുത്തപ്പനെ കാണാനും അനുഗ്രഹം വാങ്ങാനുമായി പതിനയ്യായിരത്തോളം ഭക്തരാണ് യു.എ.ഇയുടെ വിവിധ പ്രദേശിങ്ങളിൽനിന്നും ഒഴുകിയെത്തിയത്. തെക്കൻ ജില്ലയിൽ നിന്നെത്തിയ പലർക്കും പുതിയ അനുഭവമായി തിരുവപ്പന മഹോത്സവം.ഗുളികന് കലശംവെപ്പ്, മലിറക്കൽ ചടങ്ങ്, കലശം എഴുന്നള്ളത്ത്, കളിക്കപ്പാട്ട്, മഹാഗണപതി ഹോമം, തിരുവപ്പന വെള്ളാട്ടം, ദർശനം, തിരുമുടി അഴിക്കൽ എന്നിവയ്‌ക്കുശേഷം മലകയറ്റത്തോടെ കർമങ്ങൾക്ക് സമാപനമായി.
കുട്ടികൾക്ക് ചോറൂണിനുള്ള സൗകര്യവും ഭക്തർക്ക് അന്നദാനവും ഒരുക്കിയിരുന്നു.പ്രത്യേകം തയാറാക്കിയ കോവിലിന് മുന്നിൽ ശ്രീമുത്തപ്പനും തിരുവപ്പനയും കെട്ടിയാടിയത് ഭക്തർക്ക് അനിർവചനീയ അനുഭവമായിരുന്നു. തുടർച്ചയായ പതിനാലാം വർഷമാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നത്.വരും വർഷങ്ങളിലും മുത്തപ്പൻ യു.എ.ഇയിൽ വന്ന് ഭക്തരെ ആശീർവദിക്കുമെന്ന് പ്രതീക്ഷയിലാണ് ജനങ്ങൾ മടങ്ങിയത്.
Comments