ഇസ്ലാമാബാദ്: പാകിസ്താനിൽ കലാപാഹ്വാനത്തിന് ഇമ്രാന്റെ പാർട്ടിയായ തെഹരികെ ഇൻസാഫിന്റെ ആഹ്വാനം. ഒരിക്കലും വിട്ടുകൊടുക്കരുതെന്നും ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരമാണിതെന്നും പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലൂടെ ആഹ്വാനം ചെയ്തു. നമ്മൾ തോറ്റാൽ അദ്ദേഹം തോൽക്കുന്നതിന് തുല്യമാണെന്നും ഇമ്രാന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പിടിഐ ട്വീറ്റ് ചെയ്തു.
ഇമ്രാൻഖാന്റെ അറസ്റ്റിനെ തുടർന്ന് വൻ കലാപമാണ് പാകിസ്താനിൽ അരങ്ങേറുന്നത്. ലാഹോർ, പെഷവാർ, ക്വറ്റ, കറാച്ചി, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് കൂടുതൽ ഗുരുതരം. ഇസ്ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പലയിടത്തും സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ക്രമസമാധാന നില തകർന്നതിനാൽ സൈന്യത്തെ വിന്ന്യസിക്കണമെന്ന് ഖൈബർപഖ്തൂൻഖ്വാ പ്രവിശ്യ സർക്കാർ ആവശ്യപ്പെട്ടു.
പല പ്രമുഖരും ഇമ്രാൻഖാന് പിന്തുണയുമായെത്തി. ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് രംഗത്തെത്തി. ഇമ്രാൻ രാജ്യത്തിന്റെ ഹീറോയാണെന്നും അദ്ദേഹത്തെ പോലുള്ള വ്യക്തികളോട് അൽപമെങ്കിലും ബഹുമാനം ഭരണകൂടം കാണിക്കണമായിരുന്നു എന്നും അക്തർ പറഞ്ഞു.
Comments