ഗുവാഹട്ടി: ആയുഷ്മാൻ അസം-മുഖ്യമന്ത്രി ജൻ ആരോഗ്യയോജന ഉദ്ഘാടനം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് അസമിലെ പരിവർത്തനോന്മുഖ ആരോഗ്യ സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ അസം സർക്കാർ രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ ഗുവാഹട്ടിയിലെ ശ്രീമന്ത ശങ്കർദേവ് കലാക്ഷേത്രയിൽ നടന്ന പരിപാടിയിൽ ആയുഷ്മാൻ അസം-മുഖ്യമന്ത്രി ജൻ ആരോഗ്യയോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരോഗ്യ സംരക്ഷണം സാർവത്രികമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആയുഷ്മാൻ ഭാരത് വിഭാവനം ചെയ്തു. അതിന്റെ പരിധി വിപുലീകരിക്കാൻ, താൻ ആയുഷ്മാൻ അസം ആരംഭിച്ചു. രണ്ട് പദ്ധതികളിലുമായി സംസ്ഥാനത്തെ 56 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ പണരഹിത ഇൻഷുറൻസ് ലഭിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
‘കഴിഞ്ഞ രണ്ട് വർഷമായി സർക്കാർ ചെയ്ത പ്രവർത്തനങ്ങളിൽ വളരെ സന്തുഷ്ടനാണ്. സർക്കാരിന്റെ പ്രകടനത്തിന് 100 ൽ 100 മാർക്ക് നൽകണമെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് ബന്ദും പ്രക്ഷോഭവും കണ്ടിട്ടില്ല. സംസ്ഥാനത്തിന്റെ പരിസ്ഥിതി മാറി. അടുത്ത മൂന്ന് വർഷം ഞങ്ങളുടെ സർക്കാരിന് ഒരു വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനത്തിന്റെ സർവതോന്മുഖമായ വികസനത്തിനായി പരമാവധി ശ്രമിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Comments