ബെംഗളൂരു: ഏവരും ഉറ്റുനോക്കുന്ന കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. ഇത്തവണ കർണ്ണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോഡ് പോളിംഗ് ശതമാനമാണ്. 73.19 ശതമാനമായിരുന്നു പോളിംഗ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ പ്രാവശ്യം 72.45 ആയിരുന്നു പോളിംഗ്. ഇത്തവണയും ഏറ്റവും കുറവ് പോളിംഗ് ബെംഗളൂരു നഗരമേഖലയിലാണ്. 55% പേർ മാത്രമാണ് ഇത്തവണയും വോട്ട് ചെയ്യാനെത്തിയത്. തിരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു.
40 ദിവസത്തോളം നീണ്ടുന്ന ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവിൽ മെയ് 10, ബുധനാഴ്ചയാണ് കർണ്ണാടകയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടന്നു. 2615 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഭിന്നശേഷിക്കാർക്കും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാമായിരുന്നു. 5.21 കോടി വോട്ടർമാരാണ് കർണാടകയിലുണ്ടായിരുന്നത്. രാവിലെ ഏഴ് മുതൽ ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറ് മണിയ്‌ക്കാണ് അവസാനിച്ചത്.
Comments