തൃശൂർ: തൃശൂരിലെ യാഗഭൂമിയായ പാഞ്ഞാൾ തോട്ടത്തിൽമന ശ്രീകിരാതരുദ്ര ശ്രീവിദ്യാപീഠത്തിൽ എട്ട് ദിവസങ്ങളിലായി നടക്കുന്ന ശ്രീകിരാതരുദ്ര യജ്ഞത്തിന് തിരിതെളിഞ്ഞു. രാവിലെ 5.30-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും തുടർന്ന് ഋഗ്വേദ-യജുർവേദ ലക്ഷാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കമായി.
രാവിലെ എട്ടിന് ഗുരുവായ അഴകത്ത് ശാസ്തയശർമ്മൻ നമ്പൂതിരിപ്പാടിന്റെ യജ്ഞഭൂമിയിലേക്ക് സ്വീകരിച്ച് ഗുരുപൂജ നടത്തി. തുടർന്ന് അഴകത്ത് പ്രകാശ് നമ്പൂതിരി ധ്വജാരോഹണം നടത്തി. പിന്നാലെ 9.15-ന് മഹാകിരാതരുദ്രയജ്ഞത്തിന്റെ ഉദ്ഘാടനവും നടന്നു. മൂകാംബിക ക്ഷേത്രം മുഖ്യപുരോഹിതൻ ഡോ.മൂർത്തി കാളിദാസ് ഭട്ടിന്റെ നേതൃത്വത്തിൽ മഹാലക്ഷ്മി-മഹാഗണപതി ഹോമവും, മൂകാംബിക പൂജയും നടന്നു. തുടർന്ന് തായമ്പക, പ്രസാദ ഊട്ട്, ക്കൈകൊട്ടി കളി, കലാമണ്ഡലം രാമചാക്യാരുടെ ചാക്യാർകൂത്തും അരങ്ങേറും. വൈകുന്നേരം അഞ്ചിന് ലക്ഷാർച്ചന, ബ്രഹ്‌മ കലശാഭിഷേ,കം, ബാൻസി എം. തവറിന്റെ ഗുജറാത്തി ഫോക്ക് ഡാൻസ്, രാത്രി 8.30-ന് കൊച്ചിൻ നവോദയയുടെ സൂപ്പർ സ്റ്റേജ് മെഗാ ഷോ.
നാളെ രാവിലെ ഏഴിന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകരായ ഡോ. നരസിംഹ അഡിഗ, സുബ്രഹ്‌മണ്യഅഡിഗ എന്നിവരുടെ നേതൃത്വത്തിൽ സഹസ്ര ചണ്ഡികാ യാഗത്തിന് തുടക്കം കുറിയ്‌ക്കും. 8.30-ന് കിരാത പാർവ്വതിയുടെ ഉച്ചപ്പാട്ട്. 11-ന് കൊൽക്കത്ത ശാന്തിനികേതനിലെ പ്രലിപ്ത ഘോഷ്, പല്ലവി റൂജ് എന്നിലരുടെ നേതൃത്വത്തിൽ രബീന്ദ്ര സംഗീതം, നൃത്തം എന്നിവ അരങ്ങേറും. ഉച്ചയ്‌ക്ക് രണ്ടിന് ദൽജീന്ദർ ഗ്രേവാളും സംഘവും അവരതരിപ്പിക്കുന്ന പഞ്ചാബി ഡാൻസ് ഭാംഗ്ഡ. വൈകുന്നേരം കിരാത പാർവ്വതിയുടെ മുല്ലയ്‌ക്കപ്പാട്ട്, എഴുന്നള്ളിപ്പ്, കളംപാട്ട്, രാത്രി 8.30-ന് ചലച്ചിത്ര താരം ശോഭനയുടെ ഭരനാട്യം.
തുടർന്നുള്ള ദിവസങ്ങളിൽ വിശിഷ്ട പൂജകളും പ്രശസ്തരായ കലാകാരന്മാരായ പ്രകാശ് ഉള്ളരി, കർണാടക സംഗീതക്കച്ചേരി അവതാരക സൂര്യഗായത്രി, ആശാ സുരേഷിന്റെ സോപാന സംഗീതം, ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, കല്ലൂർ രാമൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, പെരുവനം കുട്ടൻ മാരാരും സംഘവും അവതരിപ്പിക്കുന്ന മേളം എന്നിവയും നടക്കും. 19-ന് രാത്രി 9.30-ന് പന്തീരയിരത്തിയെട്ട് നാളികേരം ഏറും, കളം മായ്‌ക്കലും. 20-ന് പുലർച്ചെ നാലിന് നടക്കുന്ന കൂറ വലിക്കൽ ചടങ്ങോടെ യജ്ഞത്തിന് സമീപനമാകും.
Comments