എറണാകുളം: കളക്ടറെ കാണാനെന്ന് പറഞ്ഞ് അങ്കമാലിയിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ച് കള്‌ക്ട്രേറ്റിലെത്തിയ വിരുതൻ ഓട്ടോ ഡ്രൈവറിൽ നിന്ന് പണവും വാങ്ങി കടന്നു കളഞ്ഞു. ഓട്ടോ ഡ്രൈവറിൽ നിന്ന് 1,500 രൂപയും വാങ്ങിയാണ് ഇയാൾ മുങ്ങിയത്. കയ്യിലിരുന്ന പണവും ദീർഘദൂര ഓട്ടക്കൂലിയും നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവർ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. അങ്കമാലി അങ്ങാടിക്കടവ് കുരിശിങ്കൽ കെവി ജോസഫാണ് പരാതി നൽകിയത്.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിന് അങ്കമാലി ട്രാൻസ്‌പോർട്ട് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പ്രായം ചെന്ന യാത്രക്കാരൻ ഓട്ടോ വിളിച്ചത്. അത്താണി വരെയെന്ന് പറഞ്ഞാണ് യാത്ര തുടങ്ങിയത്. അത്താണിയിലെ ബാങ്കിൽ കയറിയ ശേഷം കളമശേരിയ്‌ക്ക് പോകാമെന്ന് പറഞ്ഞ് വീണ്ടും യാത്ര തുടർന്നു. കളമശേരിയിലും ബാങ്കിൽ കയറി. ഇതിന് ശേഷമാണ് കളക്ടറേറ്റിലേയ്‌ക്ക് പോകാമെന്ന് പറഞ്ഞത്.
കളക്ടറേറ്റിലെത്തിയപ്പോൾ വളപ്പിലെ മരച്ചുവട്ടിൽ വാഹനം പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചു. പിന്നാലെ കളക്ടറെ കാണാനെന്ന് പറഞ്ഞ് കളക്ടറേറ്റിന് ഉള്ളിലേയ്‌ക്ക് കയറി. പത്ത് മിനിറ്റിനകം തിരികെയെത്തിയാണ് ഡ്രൈവറോട് പണം വാങ്ങിയത്. അത്യാവശ്യ കാര്യമുണ്ടെന്നും പോകുംവഴി എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞാണ് പണം തട്ടിയത്.
പണവുമായി വീണ്ടും കളക്ടറേറ്റിലേയ്‌ക്ക് കയറിപ്പോയ ആളെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ഡ്രൈവർ സുരക്ഷാ വിഭാഗത്തിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതിന് മുൻപും സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും കണ്ടാണ് വിശ്വസിച്ചതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. സിസിടിവിയിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. പോലീസ് കേസ് എടുത്തതിന് ശേഷം പരസ്യപ്പെടുത്താനാണ് തീരുമാനം.
Comments