എറണാകുളം: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാർ പോലീസ് കസ്റ്റഡിയിൽ. ആദ്യമെത്തുന്നതിനായി പരസ്പരം അമിതവേഗതയിൽ ഓടിച്ചതോടെ പലകുറി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ബസ് ഇടിച്ചു.
ഇതിന് പിന്നാലെ ഇരു ബസ്സുകളിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കയ്യാങ്കളിയായി. ഇതോടെ ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു. സംഭവത്തിൽ നന്ദനം, നജിറാനി എന്നീ ബസ്സുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസ്സുകളാണിവ. ബസ്സിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായിയിൽ ടവേര കാർ കലുങ്കിനിടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ മഞ്ചേരി പൊയിൽ അരവിന്ദാക്ഷൻ, ചെറുമകൻ എട്ട് വയസുകാരനായ ഷാരോൺ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ എട്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മട്ടന്നൂരിലേക്ക് മടങ്ങവെ ആയിരുന്നു അപകടം.
Comments