കൊച്ചി: താനൂർ ബോട്ടപകടത്തിൽ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. വിഷയം പരിഗണിച്ചതിന് ജഡ്ജിമാർ സൈബർ ആക്രമണം നേരിടുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ടവർ ഉൾപ്പെടെയാണ് കോടതിയെ വിമർശിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. കോടതി ഇടപെടാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണമെന്തെന്നും കോടതി ചോദിച്ചു.
താനൂർ ബോട്ടപകട വിഷയത്തിലും യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട വിഷയത്തിലും സർക്കാരിനും പോലീസിനുമെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ജഡ്ജിക്കെതിരെ വലിയ ആക്ഷേപം ഉയർന്നിരുന്നു. ഇടതു അനുകൂല പ്രൊഫൈലുകളിൽ നിന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ശക്തമായ അധിക്ഷേപ പരാമർശങ്ങളായിരുന്നു ഉയർന്നത്. കേസ് പരിഗണിച്ച കോടതി പോലും സൈബർ ആക്രമണത്തിന് വിധേയമായ സാഹചര്യത്തിലായിരുന്നു ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരൂക്ഷമായ പരാമർശം നടത്തിയത്.
പറയാനുള്ളത് മുഖത്ത് നോക്കി പറയണമെന്നും എന്ത് പറഞ്ഞാലും കേൾക്കാത്ത കൂട്ടരാണ് തങ്ങളെക്കുറിച്ച് എഴുതുന്നതെന്നും ജസ്റ്റിസ് പ്രതികരിച്ചു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാണെന്ന് ചിത്രീകരിക്കുന്നു. തന്റെ ശബ്ദം അടിച്ചമർത്താനാകില്ല, ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നത്. ജനങ്ങളോടാണ് കോടതിക്ക് ഉത്തരവാദിത്വമെന്നും ചീത്ത വിളിക്കുന്നവർക്ക് അത് തുടരാമെന്നും അത് കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
സർക്കാരിന് ഇല്ലാത്ത സങ്കടമാണ് പലർക്കും, സിസ്റ്റം പരാജയപ്പെട്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു. കോടതി മൗനിയാകണോ? ഒരു കുടുംബത്തിലെ 11 പേർ മരിച്ചാലും മിണ്ടാതിരിക്കണോ എന്നും കോടതി ചോദിച്ചു. ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്തതിലാണ് ചിലർക്ക് വിഷമം. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കപ്പെടുമ്പോൾ സർക്കാർ നോക്കി നിൽക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments