തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കും ആരോഗ്യസ്ഥാപനങ്ങൾക്കിമെതിരായ ആക്രണങ്ങൾക്കുള്ള തടവിശിക്ഷ അഞ്ച് വർഷമായി ഉയർത്തിയേക്കും. ഇത് സംബന്ധിച്ച് കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
മുൻപ് ഉണ്ടായിരുന്ന നിയമം ശക്തമല്ലെന്ന് ആരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും ഭേദഗതി തയ്യാറാക്കുക. ഇതിനായി നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പുകളാണ് ഭേഗഗതി ചെയ്യുക.
ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ-നഴ്‌സിംഗ് വിദ്യാർത്ഥികൾ, പരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്ന നിർവചനത്തിന് കീഴിൽ വരുന്നത്. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ എന്നിവരടക്കം ആശുപത്രി ജീവനക്കാർക്കൊല്ലാം പരിരക്ഷ ലഭിക്കും.
നിയമ, ആരോഗ്യവകുപ്പുകൾ കൂടി ചർച്ച ചെയ്ത ശേഷം കരട് അന്തിമമാക്കി വരുന്ന വാരം മന്ത്രിസഭായോഗത്തിൽ സമർപ്പിക്കും. നിലവിലെ നിയമപ്രകാരം, മൂന്ന് വർഷം തടവും 50,000 രൂപ പിഴയുമാണ് ആശുപത്രികളിലെ ആക്രമണങ്ങൾക്കുള്ള പരമാവധി ശിക്ഷ.
Comments