വിജയത്തിൽ എത്തിയതോടെ ഇവിഎമ്മിനെതിരെയുള്ള തങ്ങളുടെ ആരോപണങ്ങളെ സൗകര്യപൂർവ്വം മറക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ കോൺഗ്രസ് വോട്ടെണ്ണലിന് മുമ്പ് ഇവിഎമ്മിനെതിരെ തങ്ങൾ ഉയർത്തിയ ആരോപണങ്ങളിൽ സ്വയം മൗനം പാലിച്ചു. സ്ഥിരമായി ഇത്തരത്തിൽ ആരോപണമുന്നയിക്കുന്ന കോൺഗ്രസ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ ദക്ഷിണാഫ്രിക്കയിൽ ഉപയോഗിച്ചവയാണെന്നായിരുന്നു കോൺഗ്രസ് വാദം.
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ഇത് സംബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ചതോടെ കോൺഗ്രസിന് വോട്ടിംഗ് മെഷിനുകളിൽ വിശ്വാസം വരുകയും തങ്ങൾ ഉന്നയിച്ച ആരോപണത്തിൽ മൗനം പാലിക്കുകയുമായിരുന്നു. ഒരു പക്ഷെ കോൺഗ്രസ് വിജയിച്ചില്ലായിരുന്നെങ്കിൽ വോട്ടിംഗ് മെഷിനുകൾ പഴി കേൾക്കേണ്ടി വന്നെനെ എന്നുള്ളതാണ് തമാശ.
2014ൽ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ തങ്ങൾ തോൽക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇവിഎമ്മിനെതിരെ പരാതി ഉയർത്താറുണ്ട്. എന്നാൽ ഇത്തവണ കർണ്ണാടകയിൽ കോൺഗ്രസ് ജയിച്ചതോടെ ഇവിഎമ്മുകൾക്കെതിരെയുള്ള പരാതി കേൾക്കാനില്ല. ബിജെപി വിജയിക്കുമ്പോൾ മാത്രമാണ് ഇവിഎമ്മിനെതിരെ പരാതി. ഇവിഎം ഹാക്ക് ചെയ്യുന്നു എന്ന് വരെ പലപ്പോഴും പ്രതിപക്ഷ പാർട്ടികൾ ആരോപണമുന്നയിക്കാറുണ്ട്. ഇത്തവണ ഫലം വരുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് ഇവിഎമ്മിനെതിരെ ആക്ഷേപം ഉന്നയിച്ചു. എന്നാൽ വോട്ടെണ്ണെൽ ആരംഭിച്ച് കോൺഗ്രസ് ലീഡ് ഉയർത്തിയതോടെ ഇവിഎമ്മിനെക്കുറിച്ച് അവരുന്നയിച്ച് ആരോപണങ്ങൾ സൗകര്യപൂർവ്വം മറക്കുകയായിരുന്നു.
എന്നാൽ കോൺഗ്രസിന്റെ ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശിതമായി വിമർശിച്ചിരുന്നു. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ് എന്നിട്ടും ഇവിഎമ്മിനെ പറ്റിയും അതിന്റെ കാര്യങ്ങളെ പറ്റിയും ബോധവാന്മാരല്ലേ എന്നും ഇവിഎമ്മുകൾ കൊണ്ടുവരുമ്പോൾ അതിന്റെ മുഴുവൻ പ്രക്രിയയും എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും ധരിപ്പിക്കാറുണ്ടെന്നും കമ്മീഷൻ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച എല്ലാ ഇവിഎമ്മുകളും പുതിയതാണെന്നും കോൺഗ്രസിനും ഇക്കാര്യം നന്നായി അറിയാമെന്നും ആരോപണങ്ങൾക്ക് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.
Comments