എറണാകുളം: കൊച്ചി വാഴക്കാലയിൽ ഫ്‌ളാറ്റിനുള്ളിൽ ലഹരി പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു താമസിച്ചിരുന്ന ഫ്‌ളാറ്റിനുള്ളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇവിടെ നിന്ന് മുക്കാൽ കിലോ എംഡിഎംഎയും, അൻപത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേയ്‌ക്ക് ലഹരി ഉത്പന്നങ്ങൾ വിതരണത്തിനായി എത്തിക്കുന്നവരിൽ പ്രധാനിയാണ് പ്രതിയെന്ന് എക്‌സൈസ് വ്യക്തമാക്കി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയിൽ ഇയാൾ കത്തി വീശിയതിനെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
വാഴക്കാലയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നഗരത്തിൽ ലഹരി വില്പനയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഇവിടെ ഒരാഴ്ചയോളമായി നീരിക്ഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് മടങ്ങി എത്തിയതായി വിവരം കിട്ടി. എക്‌സൈസിന്റെ ഷാഡോ സംഘം ഇയാളെ പിടികൂടുന്നതിനായി ഫ്‌ളാറ്റിനുള്ളിലേക്ക് കയറിയതും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്ക് ചൂണ്ടിയുള്ള ആക്രമണം എക്‌സൈസ് സംഘം തടയാൻ ശ്രമിച്ചതോടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് ചിഞ്ചു സിവിൽ എക്‌സൈസ് ഓഫീസർ ടോമി എൻ ഡിക്ക് നേരെ തിരിയുകയായിരുന്നു.
ആക്രമണത്തിൽ ടോമിയുടെ കൈവിരലിന് പരിക്കേറ്റു. മുറിയ്‌ക്ക് പുറത്തെത്തിയ പ്രതി എക്‌സൈസ് സംഘത്തെ പുറത്ത് നിന്ന് പൂട്ടി കടന്നു കളയുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ ഇയാൾ കടന്നതായാണ് ലഭിയ്‌ക്കുന്ന വിവരം. ഫ്‌ളാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കണ്ണൂർ കോളയാട് സ്വദേശിയാണ് ചിഞ്ചു മാത്യു. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നു എന്നതിലടക്കം എക്‌സൈസ് അന്വേഷണം ആരംഭിച്ചു.
Comments