ന്യൂഡൽഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ തലാഖ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് ഏകപക്ഷീയമാണ്. ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും വിഷയത്തിൽ ഏകീകൃത നിയമം വേണമെന്നും ജഹാൻ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് ജെബി പർദ്ദിവാലാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ഹർജി താലഖ് ചോദ്യം ചെയ്തുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാൻ കോടതി മാറ്റി. കേസിൽ മുഹമ്മദ് ഷമിയെ കക്ഷിയാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര സർക്കാർ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങി കേസിൽ കക്ഷിയായിട്ടുള്ളവർക്കാണ് കോടതി നോട്ടീസ് അയച്ചത്.
2014-ൽ കൊൽക്കത്തയിൽ വെച്ചാണ് ഷമിയുടെയും ജഹാന്റെയും വിവാഹം നടന്നത്. മുസ്ലീം ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹം പിന്നീട് നിയമപരമായി രജിസ്റ്റർ ചെയ്തു. എന്നാൽ 2022 ജൂലൈയിൽ തന്നെ തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയെന്ന് കാണിച്ച് ഷമി നോട്ടീസ് നൽകിയെന്നും ഇതിന് താൻ മറുപടി നൽകിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജഹാൻ വ്യക്തമാക്കുന്നു.
മാസത്തിലൊരിക്കൽ തുടർച്ചയായി മൂന്ന് മാസം തലാഖ് ചൊല്ലി ഭർത്താവിന് ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയുന്ന മുത്തലാഖിന്റെ രൂപമാണ് തലാഖ് – ഇ ഹസൻ. ഇത്തരത്തിൽ ഭർത്താവ് തന്നെ തലാഖ് ചൊല്ലിയെന്നും ഇത് വിവേചനപരവും ഭരണഘടനയുടെ 14,15,21, 25 അനുഛേദങ്ങളുടെ ലംഘനവുമായതിനാൽ റദ്ദാക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. സ്ത്രീയുടെ അവകാശത്തെ പരിഗണിക്കാതെ ഏകപക്ഷീയമായ നടപടിയാണിതെന്നും ഹർജിയിൽ പറയുന്നുണ്ട്.















