സ്മാർട്ട് ഫോണിന്റെയും മറ്റ് ഗാഡ്ജറ്റുകളുടെയും അമിത ഉപയോഗം കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കാര്യത്തിലുള്ള തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റർ പേജിലൂടെ. കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തമെന്നും അദ്ദേഹം പറയുന്നു.
‘വല്ലാതെ അസ്വസ്ഥമാകുന്നു. സ്പെയിൻ ലാബ്സും ആന്ധ്രാപ്രദേശിലെ ക്രേയ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് കുട്ടിയായിരിക്കുമ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പ്രായപൂർത്തയായ ശേഷമുള്ള അയാളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നാണ് എനിക്ക് മാതാപിതാക്കളോട് പറയാനുള്ളത്’. ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
Incredibly disturbing. Research being conducted by Sapien Labs and Krea University, AP, shows that the age at which a child first owns a smartphone affects their mental well-being in adulthood. I join many others in urging parents to exercise caution & restraint.… pic.twitter.com/VUThRA06Fe
— anand mahindra (@anandmahindra) May 15, 2023
ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ് ആഗോള തലത്തിൽ ശേഖരിച്ച് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഡിജിറ്റൽ ഡിവൈസ് ഉപയോഗിച്ച് വളരുന്നവരുടെ മാനസികാരോഗ്യത്തിൽ കാര്യമായ ആഘാതം സംഭവിക്കുകയും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന്റെ പ്രായം കുറയുന്നതനുസരിച്ച് മാനസികാരോഗ്യം കുറയുന്നതായും പഠനത്തിൽ കണ്ടെത്തി.
18-നും 24-നും ഇടയിൽ പ്രായമുള്ള 27,969 വ്യക്തികളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. സ്മാർട്ട്‌ഫോൺ ഉപയോഗം മൂലം യുവാക്കൾക്കിടയിൽ മാനസികാരോഗ്യം കുറയുന്നതായും പഠനം വ്യക്തമാക്കുന്നു.
2023 ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു പഠനം നടത്തിയത്.
പഠനത്തിൽ പങ്കെടുത്തവരുടെ മാനസികാരോഗ്യ ക്വാട്ടന്റ് (MHQ) സ്‌കോറുകളെ അവർ അവരുടെ ആദ്യത്തെ സ്മാർട്ട്‌ഫോണോ ടാബ്ലെറ്റോ സ്വന്തമാക്കിയ പ്രായവുമായി താരതമ്യം ചെയ്തു. ഈ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വളർന്നതിന്റെ ആഘാതത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്മാർട്ട്‌ഫോൺ സ്വന്തമാക്കുന്ന പ്രായം കൂടുന്നതിനനുസരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുന്നുവെന്ന പഠനത്തിൽ കണ്ടെത്തി. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നതായി കണ്ടെത്തിയത്.
Comments