കൊച്ചിയിൽ പിടിയിലായ മയക്കുമരുന്ന് ശേഖരത്തിന്റെ വിശദവിവരങ്ങൾ ഒന്നായി പുറത്തു വരുമ്പോൾ നാം ശ്രദ്ധിക്കുന്ന ഒരു പേരുണ്ട് .അത് ഹാജി സലീമിന്റെതാണ്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ‘പുതിയ ദാവൂദ് ഇബ്രാഹിം’. സമുദ്ര മാര്ഗ്ഗം പ്രവർത്തിക്കുന്ന ഈ ഭീകര മയക്കുമരുന്ന് രാജാവ് കഴിഞ്ഞ കുറെ നാളുകളായി പല രാജ്യങ്ങളുടെയും ഹിറ്റ് ലിസ്റ്റിൽ ഉണ്ട്. പാക്കിസ്ഥാനിൽ താമസിച്ചുകൊണ്ട് ഭൂലോകത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന വൻ സാമ്രാജ്യമാണ് ഹാജി സലിം ഡ്രഗ് കാർട്ടൽ (Haji Salim drug cartel ).
ആരാണ് “ഹാജി സലിം” എന്ന മയക്കുമരുന്ന് രാജാവ് ?
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉൾപ്പെടുന്ന മയക്കുമരുന്നു ഭൂമികക്ക് “സ്വർണ്ണ ചന്ദ്രക്കല” അഥവാ “ഗോൾഡൻ ക്രെസെന്റ്” എന്നാണ് പേര്. United Nations Office on Drugs and Crime (UNODC) ന്റെ കണക്കനുസരിച്ച് ലോകത്തിന്റെ മയക്കുമരുന്ന് നിർമാണത്തിന്റെയും വിപണനത്തിന്റെയും ഭൂരിഭാഗവും നിയന്ത്രിക്കുന്ന രണ്ടു പ്രദശങ്ങളിൽ ഒന്നാണ് ഇത് (മറ്റൊന്ന് മ്യാൻമാർ ലാവോസ് വിയെറ്റ്നാം എന്നിവ ചേർന്ന ഗോൾഡൻ ട്രയാംഗിൾ). ഗോൾഡൻ ക്രെസെന്റ് പ്രദേശത്തിന്റെ പുതിയ മയക്കുമരുന്ന് രാജാവാണ് ഹാജി അലി എന്ന് കൂടി പേരുള്ള ഹാജി സലിം.ഇയാൾ അഫ്ഗാനിസ്ഥാൻകാരനാണെന്നു പറയപ്പെടുന്നു. എങ്കിലും ഇപ്പോൾ പാക്കിസ്ഥാനിലാണ് താമസിക്കുന്നത്. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ ചെറുകിട മയക്കുമരുന്ന് വ്യാപാരം നടത്തിയാണ് തുടക്കം. ഇപ്പോൾ ഈ രാജ്യങ്ങളുടെ അതിർത്തികൾക്കപ്പുറത്തേ നിരവധി രാജ്യങ്ങളിലേക്കു ഇയാൾ തന്റെ അപകടകരമായ ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നു.

2015 ന് ശേഷം ഹാജി സലിം ലോകത്തെ തന്നെ മയക്കുമരുന്ന് രാജാവായി ഉയർന്നു. ഇയാളുടെ പ്രധാന ലക്‌ഷ്യം ഇന്ത്യയാണ്. 2016ന് ശേഷം ഇന്ത്യയിൽ പിടികൂടിയ എല്ലാ വൻകിട മയക്കുമരുന്ന് ശേഖരത്തിനും പിന്നിൽ ഹാജി സലിമാണ്. ഇന്ത്യയെ ലക്ഷ്യമിട്ട് കടൽ വഴി മയക്കുമരുന്ന് കടത്തുന്ന ഹാജി സലിം അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കള്ളക്കടത്തു ശൃംഖല തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായും പാകിസ്ഥാൻ ചാരസംഘടനയുമായും സഹകരിച്ച് കറാച്ചിയിൽ നിന്നാണ് ഹാജി സലിം പ്രവർത്തിക്കുന്നത്. വൻതോതിലുള്ള സുരക്ഷാ സംഘത്തിന്റെ സഹായത്തോടെയാണ് ഹാജി സലിം കഴിയുന്നത്. ഇയാൾക്ക് ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
മയക്കുമരുന്ന് ഇടപാടുകൾക്കിടയിൽ തന്റെ പേര് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സലിം ചില പ്രത്യേക കോഡ് വാക്കുകൾ ഉപയോഗിക്കുന്നു. ‘777’ ‘999’,പറക്കുന്ന കുതിരയുടെ അടയാളം, 21 രാജാക്കന്മാരുടെ ചിഹ്നം, ‘555’, ‘999’, ‘യൂണികോൺ’ ,’ഡ്രാഗൺ’ എന്നിവയാണ് കഴിഞ്ഞ കുറച്ചുകാലമായി സലിം ഉപയോഗിച്ച കോഡുകൾ. കൊച്ചിയിൽ കണ്ടെടുത്ത കണ്ടെടുത്ത പെട്ടികളിലും ചാക്കുകളിലും തേളിന്റെയും റോളക്‌സ് 55 സീലുകളുടെയും ചിഹ്നങ്ങൾ പതിച്ചിട്ടുണ്ട്. ഈ അടയാളങ്ങൾ ഹാജി സലിം കാർട്ടലിന്റെ ട്രേഡ് മാർക്കുകൾ ആണ്.

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് ഹാജി സലീമിന്റെ മയക്കുമരുന്ന് നിര്മ്മാണ ശാലകൾ പ്രവർത്തിക്കുന്നത്. അഫ്‌ഗാനിൽ നിന്ന് വരുന്ന ഹെറോയിൻ അവിടെ ഹാജി സലീമിന്റെ ഭീകര ലോഗോ പതിപ്പിച്ചു പാക്ക് ചെയ്യുന്നു. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക, ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള നിരോധിത മയക്കുമരുന്ന് കടത്തിന്റെ കേന്ദം ഇപ്പോൾ ഈ ജിഹാദി ഭീകരനാണ്.സമുദ്രമധ്യത്തിൽ ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത പാക്കറ്റുകളിൽ ‘555’, ‘999’, ‘യൂണികോൺ’, ‘ഡ്രാഗൺ’ തുടങ്ങിയ ഏതെങ്കിലും ലിഖിതങ്ങളുണ്ടായിരുന്നു.

ഈ സംഘത്തെ നേരിടാൻ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോലീസ് സേനകളുടെയും കേന്ദ്ര ഏജൻസികളുടെയും സംയുക്ത മയക്കുമരുന്ന് വിരുദ്ധ (എഎൻടിഎഫ്) ടാസ്‌ക് ഫോഴ്‌സിന് സർക്കാർ രൂപം നൽകിക്കഴിഞ്ഞു. എഎൻടിഎഫുകളുടെ ദ്വിദിന ദേശീയ കോൺഫറൻസിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സലിമിന്റെ നെറ്റ്‌വർക്കിനെക്കുറിച്ച് വിശദമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
പാകിസ്ഥാൻ ഇറാൻ തീരത്തുള്ള മക്രാൻ പ്രദേശത്ത് നിന്നാണ് മയക്കുമരുന്ന് ശേഖരവുമായി ഇയാളുടെ മദർ ബോട്ട് പുറപ്പെടുക. പുറം കടലിൽ നങ്കൂരമിട്ട് ചെറിയ മത്സ്യബന്ധന ബോട്ടുകളിലേക്കും സ്പീഡ് ബോട്ടുകളിലേക്കും ചരക്ക് കൈമാറ്റം ചെയ്യുന്നു. ഗുണ എന്ന സി ഗുണശേഖരൻ, പൂക്കുട്ടി കണ്ണ എന്ന പുഷ്പരാജ എന്നിവരുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയയുമായി ചേർന്ന് സലിമിന്റെ ശൃംഖല ശ്രീലങ്കയിലേക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി എൻഐഎ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വിഘടനവാദി ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽടിടിഇ) പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് ഒമ്പത് ശ്രീലങ്കൻ പൗരന്മാരെ തിരുച്ചിറപ്പള്ളിയിലെ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കായുള്ള പ്രത്യേക ക്യാമ്പിൽ നിന്ന് എൻ ഐ എ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. സലിം കാർട്ടലാണ് ഇവർക്ക് ചരക്കുകൾ അയക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. NCB, നാവികസേന യുമായി ചേർന്ന് 2022 ഒക്ടോബറിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു ഇറാനിയൻ കപ്പലിൽ നിന്ന് 200 കിലോ ഹെറോയിൻ പിടിച്ചെടുത്തു.

2021 സെപ്റ്റംബറിൽ ഏകദേശം 21,000 കോടി രൂപ വിലമതിക്കുന്ന,3000 കിലോ അഫ്ഗാൻ ഹെറോയിൻ മുന്ദ്ര തുറമുഖത്ത് പിടികൂടിയത് ഇന്ത്യൻ ഏജൻസികളുടെ ഒരു വൻ വിജയമായിരുന്നു .ഇത് സമുദ്രമാർഗം ഇന്ത്യയിലേക്ക് വന്ന എക്കാലത്തെയും വലിയ ചരക്കുകളിൽ ഒന്നായിരുന്നു. മയക്കുമരുന്ന് വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പിന്നീട് എൻഐഎ കണ്ടെത്തി.
ഈ പണം കൈമാറ്റം ചെയ്യപ്പെടുന്നത് ഡാർക്ക്നെറ്റിന്റെയും ക്രിപ്‌റ്റോകറൻസിയുടെയുംസഹായത്തോടെയാണ്.ഐഎസ്‌ഐയുടെ ‘പുതിയ ദാവൂദ് ഇബ്രാഹിം’ എന്ന ലേബലിൽ ഇന്ത്യയെ മയക്കുമരുന്നുപയോഗിച്ച് ആക്രമിക്കുന്ന ഹാജി സലിം ഡ്രഗ് കാർട്ടലിനെ മുച്ചൂടും മുടിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ ഏജൻസികൾ.

ഇന്ത്യൻ നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഓപ്പറേഷൻ സമുദ്രഗുപ്ത് എന്ന പേരിൽ ഒരുമിച്ച ഈ പദ്ധതി 2022 ജനുവരിയിലാണ് ആരംഭിച്ചത്. പാകിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള മയക്കുമരുന്ന് കടത്ത് തടയാനാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇത്തരം കപ്പലുകളെക്കുറിച്ചുള്ള വിവരങ്ങൾ നേടുക എന്നതായിരുന്നു ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. ഡിആർഐ, എടിഎസ് ഗുജറാത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്ന് നിയന്ത്രണ – നിയമ നിർവ്വഹണ ഏജൻസികളുമായും ഇന്ത്യൻ നേവിയുടെ ഇന്റലിജൻസ് വിംഗ്, എൻടിആർഒ തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളുമായും ഈ സംഘം യോജിച്ചു പ്രവർത്തിക്കുന്നു .ഈ മയക്കുമരുന്ന് വിരുദ്ധ ഏജൻസി ഒരു വർഷത്തിനുള്ളിൽ 50,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു കഴിഞ്ഞു.















