ദേശീയ സാങ്കേതിക വിദ്യാവാരചരണത്തിന്റെ ഭാഗമായി നീതി ആയോഗ് സംഘടിപ്പിച്ച പ്രദർശനത്തിൽ പ്രശംസ പിടിച്ചുപറ്റി മലയാളി വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രോജക്ട്. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളായ മധുമതി ആനന്ദ്, എം ഹരിനാരായണൻ, എസ് തേജസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രോജക്ട് അവതരിപ്പിച്ചത്. ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ പ്രോജക്ട്.
അദ്ധ്യാപിക ഗായത്രി മണിക്കുട്ടിയുടെ പിന്തുണയിൽ അടൽ തിങ്കറിംഗ് ലാബിലൂടെയാണ് വിദ്യാർത്ഥികൾ ഈ പ്രോജക്ട് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തത്. അടൽ ഇന്നവേഷൻ മിഷൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ഏക വിദ്യാലയമാണിത്. പ്രളയെ പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ ഡ്രോണുകളുടെ സഹായത്തോടെ മരുന്നുകളും മറ്റും സുരക്ഷിതമായെത്തിക്കാൻ കഴിയുന്ന സംവിധാനമാണ് അവർ അവതരിപ്പിച്ചത്. ഒന്നരക്കിലോ വരെ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോൺ ആണ് ഇതിനായി വികസിപ്പിച്ചത്.
മരുന്നുകൾ സുരക്ഷിതമായി എത്തിക്കാനുള്ള മുളയും കയറും ഉപയോഗിച്ചുള്ള കൂടും ഇതിനൊപ്പം അവർ ഘടിപ്പിച്ചിരുന്നു. 75 മീറ്റർ മുകളിൽ നിന്ന് വരെ സുരക്ഷിതമായി മരുന്നുകൾ ഡ്രോണിൽ നിന്ന് താഴേയ്‌ക്കിടാൻ കഴിയും. മുളം, ചണം, ചകിരി എന്നിവ കൊണ്ടാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ പ്രകൃതിയ്‌ക്ക് ദോഷം ചെയ്യുന്നില്ല.
Comments