എറണാകുളം: എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കലക്ടറേറ്റിലേക്ക് ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവർമാരിൽ നിന്നും പണം തട്ടി മുങ്ങുന്ന വയോധികൻ പിടിയിൽ. ഇന്നലെ കലക്ടറേറ്റിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട വയോധികനെ നിരീക്ഷിച്ച സുരക്ഷാ വിഭാഗം ഇയാളെ പിന്തുടരുകയായിരുന്നു. തുടർന്ന് റോഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്തതോടെ ഇയാൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പിന്നാലെ ഇന്നലെ വയോധികൻ വിളിച്ചുകൊണ്ടുവന്ന് തട്ടിപ്പിനിരയാക്കിയ ഓട്ടോഡ്രൈവറും സ്ഥലത്തെത്തി. ആലുവയിൽ നിന്ന് കലക്ടറേറ്റിലേക്ക് ഓട്ടം വിളിച്ചെത്തിയതാണ് വയോധികൻ. തിരികെ പോകുമ്പോൾ എടിഎമ്മിൽ നിന്ന് പണമെടുത്ത് നൽകാമെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറിൽ നിന്ന് 750 രൂപയും വാങ്ങി കലക്ടറേറ്റിനുള്ളിലേക്ക് കയറി. ഇവിടെ നിന്നും കാന്റീൻ ഭാഗത്തെ ഗേറ്റിലൂടെ കടന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴായ്ച അങ്കമാലിയിൽ നിന്ന് കലക്ടറേറ്റിലേക്ക് ഓട്ടം വിളിച്ചെത്തിയതിന് ശേഷം സമാന രീതിയിൽ ഇയാൾ ഓട്ടോ ഡ്രൈവറിൽ നിന്ന് പണവും വാങ്ങി മുങ്ങിയിരുന്നു. ഓട്ടോ ഡ്രൈവറിൽ നിന്ന് 1500 രൂപ വാങ്ങിയ ശേഷം കലക്ടറേറ്റിന് ഉള്ളിലേക്ക് കയറിയ ശേഷം മറ്റ് ഗേറ്റിലൂടെ മുങ്ങുകയായിരുന്നു. ഓട്ടോ ഡ്രൈവർ സുരക്ഷാ വിഭാഗത്തിൽ പരാതിപ്പെട്ടതിനെ തുടർന്ന് സിസിടിവി പരിശോധിച്ച് വയോധികന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇന്നലെ വീണ്ടും കലക്ടറേറ്റിൽ കണ്ട വയോധികന് ദൃശ്യവുമായി സാമ്യം തോന്നിയതോടെ സുരക്ഷാ വിഭാഗം നിരീക്ഷിച്ചത്.
തന്റെ ഓട്ടോയിൽ വന്ന വയോധികനെ ആളുകൾ വളഞ്ഞു വെച്ച് ചോദ്യം ചെയ്യുന്നത് കണ്ട് ഓട്ടോ ഡ്രൈവർ കാര്യം തിരക്കി. ഇതോടെയാണ് തട്ടിപ്പുകാരൻ മുങ്ങാൻ ശ്രമിക്കുന്നതിനിടിയിൽ പിടിയിലായതെന്നും ഓട്ടോ ഡ്രൈവർക്ക് മനസിലായത്. വയോധികനെ തൃക്കാക്കര പോലീസിന് കൈമാറി. വയോധികൻ കുറ്റ സമ്മതം നടത്തി. ഇയാളുടെ മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും മൂലമാണ് ഓട്ടോഡ്രൈവർമാർ കെണിയിൽ വീഴുന്നത്. ഡ്രൈവർമാർ പരാതി നൽകാൻ തയാറാകാത്തതിനാലും വയോധികന്റെ പ്രായം പരിഗണിച്ചും പോലീസ് കേസെടുത്തിട്ടില്ല.
Comments