ന്യൂഡൽഹി: ‘ദ കേരള സ്‌റ്റോറി’ സിനിമയ്‌ക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമ വിലക്കാൻ സാധിക്കില്ലെന്നും വേണമെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സുരക്ഷ ഒരുക്കണമെന്നും കോടതി ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചു. സിനിമയെ പ്രത്യക്ഷമായോ പരോക്ഷമായോ നിരോധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സുരക്ഷ ഒരുക്കാൻ തമിഴ്‌നാടിനോടും കോടതി ആവശ്യപ്പെട്ടു.
ഹർജി പരിഗണിക്കവെ സിനിമയ്‌ക്ക് അനുകാലമായ നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ സിനിമയിൽ പ്രതിപാദിക്കുന്നെന്നും സിനിമ നിരോധിക്കാൻ സാധിക്കില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. അതേസമയം സിനിമ പ്രദർശിപ്പിക്കാൻ സെൻസർബോർഡ് അനുമതി നൽകിയതിനെതിരെ ഫയൽചെയ്ത ഹർജികൾ സുപ്രീംകോടതി ജൂലൈയിൽ പരിഗണിക്കും.
സുപ്രീം കോടതി സിനിമയുടെ പ്രദർശനത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതോടെ വൻ തിരിച്ചടിയാണ് മമതാ സർക്കാരിന് ലഭിച്ചിരിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് ഇടപെട്ടാണ് സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി പ്രത്യക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. കോടതി വിധി അംഗീകരിക്കുന്നതായും വിധിയിൽ നിരാശയുണ്ടെന്നും സ്‌റ്റേ ഒഴിവാക്കിയുള്ള വിധി പുറത്തുവന്ന ശേഷം തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. സിനിമ സമുദായിക സൗഹാർദം തകർത്തുന്നതാണെന്നും പാർട്ടി ആവർത്തിച്ചു.
മേയ് അഞ്ചിന് പുറത്തിറങ്ങിയ കേരള സ്റ്റോറി ജനപ്രീതി നിലനിർത്തി ലോകമെമ്പാടും പ്രദർശനം തുടരുകയാണ്. പ്രദർശനം ആരംഭിച്ച് രണ്ടാഴ്ചയോട് അടുക്കുമ്പോൾ 200 കോടി കളക്ഷനിലേക്ക് കടക്കുകയാണ് ചിത്രം. ഇതുവരെ 165 കോടി കളക്ഷനാണ് കേരളാ സ്‌റ്റോറി നേടിയത്.
Comments