കൊച്ചി : നിരോധിച്ച ശേഷവും കേരളത്തിൽ ഹിറ്റ് സ്‌ക്വാഡുകളെ സജീവമാക്കി പിഎഫ്‌ഐ. മതഭീകരവാദത്തിൽ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളിലുള്ളത്. രഹസ്യമായി യോഗങ്ങളും, പരിശീലനങ്ങളും നൽകി വരുന്ന ഇടങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്ന മുഹമ്മദ് മുബാറക്കിന്റെ കേന്ദ്രമായ എടവനക്കാടും, പിഎഫ്‌ഐ ശക്തികേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും, എറണാകുളത്തെ പിഎഫ്‌ഐ സ്വാധീന കേന്ദ്രങ്ങളുണ്ടായിരുന്ന പെരുമ്പാവൂർ, കോതമംഗലം പ്രദേശങ്ങളിലും നിരവധി രഹസ്യ യോഗങ്ങൾ പിഎഫ്‌ഐ നിരോധനത്തിന് ശേഷം സംഘടിപ്പിച്ചതായാണ് വിവരം.
നിരോധന ശേഷം കേരളാ പോലീസ് വിഷയത്തിൽ കാണിച്ച അലംഭാവം സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ സുഖമമാക്കി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ മൂന്നാം നാലാം നിര നേതാക്കൾ രഹസ്യ യോഗങ്ങൾ നടത്തി. എന്നാൽ ഇത് കണ്ടെത്താനോ ഇവരെ പിടികൂടാനോ കേരളാ പോലീസ് ശ്രദ്ധ ചെലുത്തിയില്ല. പോപ്പുലർ ഫ്രണ്ട് രാജ്യ വിരുദ്ധ – കൊലപാതക കേസുകളിൽ അറസ്റ്റിലായ സഹീറിനെ ചോദ്യം ചെയ്തതിലൂടെയാണ് ഹിറ്റ് സ്‌ക്വാഡുകൾ സജീവമാണെന്നുള്ള വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിക്കുന്നത്. കേസിൽ ഒളിവിലുള്ള കൂടുതൽ പ്രതികൾക്കായി എൻഐഎ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെയും, പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് പിഎഫ്‌ഐ ഹിറ്റ്‌സ്‌ക്വാഡുകൾ രൂപികരിച്ചത്. പാലക്കാട്ടെ ആർഎസ്എസ് കാര്യകർത്താവ് എ ശ്രീനിവാസൻ, ആർഎസ്എസ് പ്രവർത്തകൻ നന്ദു എന്നിവരുടെ കൊലപാതകങ്ങളിൽ പ്രതികൾക്കെല്ലാം മാരകായുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനങ്ങൾ ലഭിച്ചിരുന്നു. പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകൻ മുഹമ്മദ് മുബാറക്, ഹിറ്റ് സ്‌ക്വാഡിന് വിവരങ്ങൾ കൈമാറിയിരുന്ന മുഹമ്മദ് സാദിഖ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
ഇതിനിടെയാണ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കാളിയായ പാലക്കാട് പട്ടാമ്പി സ്വദേശി സഹീർ അറസ്റ്റിലായത്. ഇയാളെ വിശദമായി എൻഐഎ ചോദ്യം ചെയ്തു വരികയാണ്. സഹീറിൽ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് ഹിറ്റ് സ്‌ക്വാഡുകളെ സജീവമാക്കി നിർത്തുകയാണ് പിഎഫ്‌ഐ. ചൊവ്വാഴ്ചയോടെ സഹീറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.
Comments