പാലക്കാട്: സംസ്ഥാന സർക്കാർ പാലക്കാട് നഗരസഭയ്‌ക്ക് നൽകുന്ന വിഹിതത്തിൽ കോടികൾ വെട്ടിക്കുറച്ചതായി പരാതി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം 42 കോടി രൂപ വികസന പ്രവർത്തനങ്ങൾക്ക് നൽകുന്നതിൽ കുറവ് വരുത്തി എന്നതാണ് ഉയരുന്ന പരാതി. ഇത് പാലക്കാട് നഗരത്തിലെ ജനങ്ങളോടുള്ള വിവേചനമാണെന്ന് നഗരസഭ ഉപാധ്യക്ഷൻ കൃഷ്ണദാസ് പറഞ്ഞു.
2020- 21 വർഷം പാലക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കായി പ്ലാൻ ഫണ്ടിൽ 37 കോടി രൂപയും മെയ്ന്റനൻസ് ഗ്രാന്റിൽ 10 കോടി രൂപയും നോൺ റോഡിൽ 3 കോടിയിലേറെ രൂപയും ഉൾപ്പെടെ 50 കോടി രൂപയായിരുന്നു സർക്കാർ നൽകിയിരുന്നത്. എന്നാൽ 2021-22 ൽ 39 കോടി രൂപയായും, 22 – 23 ൽ 37 കോടിയും 23 – 24 ൽ 32 കോടി രൂപയായും വെട്ടി കുറച്ചു. അതായത് മൂന്ന് വർഷത്തിനിടെ 50 കോടി രൂപയുടെ കുറവാണ് ഉണ്ടായത്. സംസ്ഥാനത്ത് ആകെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കായി 3000 കോടിയിലേറെ രൂപ സർക്കാർ വെട്ടി കുറച്ചിട്ടുണ്ടാവും എന്ന് പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ.കൃഷ്ണദാസ് പറഞ്ഞു.
നിലവിൽ വലിയ സാമ്പത്തിക ബാധ്യതകളിലൂടെയാണ് തദ്ദേശ സ്ഥാപനങ്ങൾ കടന്നുപോകുന്നത്. വികസന പ്രവർത്തനത്തിനുള്ള തുക സർക്കാർ ഇത്തരത്തിൽ വെട്ടി കുറയ്‌ക്കുന്നത് വലിയ അനീതിയാണെന്നും, നഗരത്തിലെ ജനങ്ങളോട് കാണിക്കുന്ന വിവേചനമാണിതെന്നും വൈസ് ചെയർമാൻ ആരോപിച്ചു. സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments