പനാജി: അതിസാഹസികമായ പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച മലയാളി നാവികൻ അഭിലാഷ് ടോമിയ്ക്ക് വീരോചിത സ്വീകരണം നൽകി ഗോവയിലെ ദബോലിമിലെ നേവൽ ഓഫീസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്. ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനത്തെത്തിയാണ് അഭിലാഷ് ടോമി അഭിമാനമായത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ആദ്യത്തെ ഇന്ത്യക്കാരനും, ഏഷ്യക്കാരനുമായി മാറി ഈ മലയാളി നാവികൻ.
എട്ട് മാസക്കാലം നീണ്ട പോരാട്ടത്തിലാണ് അദ്ദേഹം മിന്നും വിജയം കരസ്ഥമാക്കിയത്. ബയാനത്ത് എന്ന പായ് വഞ്ചിയിലായിരുന്നു അഭിലാഷ് ടോമിയുടെ പോരാട്ടം. ദക്ഷിണാഫ്രിക്കൻ വനിത കിർസ്റ്റൻ ന്യൂഷാഫറിനായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ് കിരീടം.ഗോൾഡൻ ഗ്ലോബ്സിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത കിരീടം നേടുന്നത്. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്തത്. എട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇരുവരും ചരിത്രത്തിലെ സുവർണ നേട്ടം കരസ്ഥമാക്കിയത്.
ഫ്രാൻസിന്റെ കടൽത്തീര നഗരമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്. 16 പേരുമായി ആരംഭിച്ച മത്സരം മൂന്ന് പേരിലാണ് എത്തി നിൽക്കുന്നത്. വഞ്ചിയുടെ തകരാറും അപകടവും മറ്റും കൊണ്ടാണ് ഭൂരിഭാഗം പേരും മത്സരത്തിൽ നിന്ന് പിന്മാറിയത്. ആധുനിക കാലത്ത് 50 വർഷം മുൻപുള്ള സമുദ്രപര്യവേഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മത്സരം നടത്തുന്നത്. ഇത്തരത്തിൽ ഏകദേശം 48,000 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.
Comments